വെല്ലിംഗ്ടൺ: ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്. നേരത്തെ ഹമാസിന്റെ സൈനിക വിഭാഗത്തെ ന്യൂസിലാൻഡ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ രാഷ്ട്രീയ വിഭാഗത്തെ കൂടി ഭീകര സംഘടന എന്ന നിർവ്വചനത്തിന് കീഴിൽ കൊണ്ട് വന്നിരിക്കുകയാണ് ന്യൂസിലാൻഡ് സർക്കാർ
ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ക്രൂരമായിരുന്നുവെന്നും ഞങ്ങൾ അവയെ അസന്നിഗ്ദ്ധമായി അപലപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രസ്താവനയിൽ പറഞ്ഞു.
ഒക്ടോബറിലുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം “മുഴുവൻ” ഹമാസിനാണെന്നും, ഗ്രൂപ്പിൻ്റെ സൈനിക, രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ന്യൂസിലാൻഡ് സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു.
ഇതോടു കൂടി ന്യൂസിലൻഡിൽ ഹമാസുമായി ബന്ധമുള്ള ആസ്തികൾ മരവിപ്പിക്കുകയും എല്ലാ തരത്തിലുമുള്ള സഹായങ്ങൾ നൽകുന്നത് നിരോധിക്കുകയും ചെയ്യും. അതേസമയം, തീരുമാനം ഗാസയിലെ സാധാരണക്കാരെയോ അവർക്ക് നൽകുന്ന സഹായത്തെയോ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി.
നേരത്തെ ഹമാസിന്റെ സൈനിക വിഭാഗമായ ഖാസം ബ്രിഗേഡിനെ ന്യൂസിലൻഡ് 2010ൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി ആയതിനാൽ ഹമാസിനെ പൂർണമായും ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ അധികൃതർ തയാറായിരുന്നില്ല.









Discussion about this post