ടെഹ്റാൻ : ഗൾഫ് മേഖലയിലെ അമേരിക്കൻ കമ്പനികളെയും അവരുടെ നിക്ഷേപങ്ങളെയും ലക്ഷ്യം വെക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഏപ്രിൽ ഒന്നിന് ഗൾഫ് മേഖലയിലെ അമേരിക്കൻ കമ്പനികളെ ആക്രമിക്കും എന്നാണ് ഇറാൻ സൂചിപ്പിക്കുന്നത്. തങ്ങളുടെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങൾക്ക് പകരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ എണ്ണക്കമ്പനികൾ, ഐടി സ്ഥാപനങ്ങൾ, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവയായിരിക്കും ഇറാൻ പ്രത്യേകം ലക്ഷ്യമിടുക എന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കിയത് അനുസരിച്ച്, അമേരിക്കൻ കമ്പനികൾക്ക് പങ്കാളിത്തമുള്ള ഏതൊരു ഊർജ്ജ പശ്ചാത്തല സൗകര്യവും ഇനി ഇറാന്റെ “നിയമപരമായ ലക്ഷ്യങ്ങൾ” ആയിരിക്കും. ഖാർഗ് ഐലൻഡിലെ ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡൊണാൾഡ് ട്രംപ് ഭരണകൂടം നടത്തിയ ഭീഷണികൾക്ക് മറുപടിയായാണ് ഈ നീക്കം.
ഏപ്രിൽ 1-ലെ ഇറാന്റെ നീക്കം കൂടി യാഥാർത്ഥ്യമായാൽ ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നു. ഇറാന്റെ ഭീഷണിയെ നിസ്സാരമായി കാണുന്നില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പൗരന്മാരെയോ സ്വത്തുവകകളെയോ ആക്രമിച്ചാൽ ഇറാന്റെ ആഭ്യന്തര സൗകര്യങ്ങൾ പാടെ തകർക്കുമെന്ന നിലപാടിലാണ് പ്രസിഡന്റ് ട്രംപ്. മേഖലയിലെ തങ്ങളുടെ താവളങ്ങളിൽ അമേരിക്ക അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.









