ന്യൂഡൽഹി : ഇന്ത്യയുടെ വ്യോമപ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഉയർന്ന മലനിരകളിൽ ശത്രുക്കളുടെ നീക്കങ്ങൾ അതിവേഗം തിരിച്ചറിയാൻ ശേഷിയുള്ള ‘മൗണ്ടൻ റഡാറുകൾ’ നിർമ്മിക്കുന്നതിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) 1,950 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾ വഴിയായിരിക്കും നിർമ്മാണം നടത്തുക. ഇതിനകം തന്നെ ഡിആർഡിഒയുടെ (DRDO) കീഴിലുള്ള ബംഗളൂരു ആസ്ഥാനമായ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (LRDE) ആണ് ഈ റഡാറുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
സാധാരണ റഡാർ സംവിധാനങ്ങൾക്ക് മലനിരകളിലെ തടസ്സങ്ങൾ കാരണം താഴ്ന്നു പറക്കുന്ന വിമാനങ്ങളെയോ മിസൈലുകളെയോ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ പുതിയ മൗണ്ടൻ റഡാറുകൾ ഈ പ്രതിസന്ധി പരിഹരിക്കുന്നതാണ്. ഉയർന്ന മലനിരകളിലും താഴ്വരകളിലും സിഗ്നൽ തടസ്സങ്ങളില്ലാതെ ശത്രു സാന്നിധ്യം കണ്ടെത്താൻ ഇവ സഹായിക്കും. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ (UAV), ക്രൂയിസ് മിസൈലുകൾ എന്നിവയെ ദീർഘദൂരത്തുനിന്ന് തന്നെ തിരിച്ചറിയാൻ ഈ റഡാറുകൾക്ക് ശേഷിയുണ്ട്. ഇന്ത്യൻ വ്യോമസേനയ്ക്കായി രണ്ട് അത്യാധുനിക മൗണ്ടൻ റഡാറുകളും അനുബന്ധ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുക എന്നുള്ളതാണ് ഇന്ന് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച കരാർ ലക്ഷ്യമിടുന്നത്. ചൈനയുമായും പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ഹിമാലയൻ മേഖലകളിൽ ഈ റഡാറുകൾ വിന്യസിക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്.









