തിരുവനന്തപുരം : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എൻഡിഎയുടെ എല്ലാ സഖ്യകക്ഷികളും പങ്കെടുത്തു. ‘വികസിത കേരളം, മോദിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപി ഇത്തവണ വോട്ടർമാരെ സമീപിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സിൽവർ ലൈനിന് പകരമായി കേന്ദ്ര സഹായത്തോടെയുള്ള വന്ദേ ഭാരത് സ്റ്റാൻഡേർഡ് മെട്രോ ശൃംഖലകൾ വികസിപ്പിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.
മറ്റ് പ്രധാന വാഗ്ദാനങ്ങൾ :
സൗജന്യ എൽപിജി സിലിണ്ടറുകൾ : ബിപിഎൽ കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും.
മെട്രോ റെയിൽ പദ്ധതി : കൊച്ചി മെട്രോയുടെ വിപുലീകരണത്തിന് പുറമെ, തിരുവനന്തപുരത്തും കോഴിക്കോടും അത്യാധുനിക മെട്രോ റെയിൽ പദ്ധതികൾ നടപ്പിലാക്കും.
ശബരിമല സംരക്ഷണം : ശബരിമലയുടെ ആചാരസംരക്ഷണത്തിനായി പ്രത്യേക നിയമനിർമ്മാണം നടത്തും. ക്ഷേത്ര ഭരണത്തിൽ ഭക്തർക്ക് കൂടുതൽ അധികാരം നൽകുന്ന സംവിധാനം കൊണ്ടുവരും.
കാർഷിക മേഖല: റബ്ബറിന്റെ തറവില 250 രൂപയായി ഉയർത്തും. കർഷകർക്കായി പ്രത്യേക പെൻഷൻ പദ്ധതി ആവിഷ്കരിക്കും.
ഐടി ഹബ്ബുകൾ: കൊച്ചിക്ക് പുറമെ പാലക്കാടും കണ്ണൂരും പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കും.
സ്റ്റാർട്ടപ്പ് ഗ്രാമങ്ങൾ: ഗ്രാമീണ മേഖലയിലെ യുവാക്കൾക്കായി ഓരോ ജില്ലയിലും അഞ്ച് ‘സ്റ്റാർട്ടപ്പ് വില്ലേജുകൾ’ തുടങ്ങും.
ലൗ ജിഹാദ് വിരുദ്ധ നിയമം: ഉത്തർപ്രദേശിന് സമാനമായി കേരളത്തിലും നിർബന്ധിത മതപരിവർത്തനത്തിനെതിരെയും ലൗ ജിഹാദിനെതിരെയും കർശന നിയമം കൊണ്ടുവരും.
കന്യക ധനപദ്ധതി: പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രത്യേക ധനസഹായം.
ആരോഗ്യ ഇൻഷുറൻസ്: കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചികിത്സാ പരിധി ഉയർത്തുകയും ചെയ്യും.










