ഐപിഎൽ 2026-ലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 8 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. രാജസ്ഥാന്റെ പുതിയ നായകൻ റിയാൻ പരാഗും മുൻ നായകൻ സഞ്ജു സാംസണും നേർക്കുനേർ വന്ന മത്സരത്തിൽ പരാഗിന്റെ തന്ത്രങ്ങൾക്കായിരുന്നു വിജയം. സഞ്ജുവിനെ വെറും 6 റൺസിന് പുറത്താക്കാൻ പരാഗ് മെനഞ്ഞ കൃത്യമായ പ്ലാൻ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
വർഷങ്ങളോളം രാജസ്ഥാൻ നിരയിൽ സഞ്ജുവിനൊപ്പം കളിച്ച പരിചയം റിയാൻ പരാഗ് കൃത്യമായി ഉപയോഗിച്ചു. സഞ്ജു നേരിട്ട ആദ്യ മൂന്ന് പന്തുകളിൽ തന്നെ അദ്ദേഹത്തിന്റെ ശൈലി മനസ്സിലാക്കി ഫീൽഡിംഗിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. “സഞ്ജു ഭായിയെ ആദ്യ നാല് പന്തുകൾക്കുള്ളിൽ തന്നെ പൂട്ടണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അദ്ദേഹം കളിക്കാൻ ഇഷ്ടപ്പെടുന്ന ഷോട്ടുകൾ ഒഴിവാക്കി, അദ്ദേഹത്തിന് അത്ര പരിചിതമല്ലാത്ത ഷോട്ടുകൾ കളിക്കാൻ ഞങ്ങൾ പ്രേരിപ്പിച്ചു. അതൊരു ചൂതാട്ടം പോലെയായിരുന്നു, പക്ഷേ അത് ഫലം കണ്ടു.” – റിയാൻ പരാഗ് പറഞ്ഞു
സഞ്ജു ഒരു ഫോർ അടിച്ചെങ്കിലും അത് തങ്ങളുടെ പ്ലാനിന്റെ ഭാഗമായിരുന്നുവെന്ന് പരാഗ് വെളിപ്പെടുത്തി. സഞ്ജുവിന് പ്രിയപ്പെട്ട ‘പുൾ ഷോട്ട്’ കളിക്കാൻ അവസരം നൽകാതെ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയാൻ ബൗളർമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. സഞ്ജു ഗിയർ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വിക്കറ്റ് നഷ്ടമായത്. ചെന്നൈ ഉയർത്തിയ 128 റൺസ് എന്ന വിജയലക്ഷ്യം രാജസ്ഥാൻ വെറും 12.1 ഓവറിൽ മറികടന്നു. 15 വയസുകാരൻ വിസ്മയം വെയ്‌ഭവ് സൂര്യവൻഷി 15 പന്തിൽ അർധസെഞ്ച്വറി തികച്ച് ചരിത്രം കുറിച്ചു. 17 പന്തിൽ 52 റൺസെടുത്ത വെയ്‌ഭവ് രാജസ്ഥാന്റെ വിജയം അനായാസമാക്കി.
തന്റെ പഴയ ടീമിനെതിരെ കളിക്കാനിറങ്ങിയ രവീന്ദ്ര ജഡേജ മൂന്ന് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ശിവം ദുബെയെ പുറത്താക്കിയ ശേഷം ജഡേജ നടത്തിയ ‘ഗൺ ഷോ’ ആഘോഷം മൈതാനത്ത് വലിയ ആവേശം വിതറി.











