ന്യൂഡൽഹി : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തെലങ്കാനയിൽ എത്തും. 15,718 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തെലങ്കാനയ്ക്ക് സമ്മാനിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി എത്തുന്നത്. സംഗറെഡ്ഡിയിലും അദിലാബാദിലും നടക്കുന്ന പൊതുസമ്മേളനങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ദേശീയ പാതകൾ, എൻടിപിസി പവർ പ്ലാൻ്റ്, എംഎംടിഎസ് ഫേസ്-രണ്ടാം ഫൈനൽ സെക്ഷൻ എന്നിവയുൾപ്പെടെ നിരവധി വികസന പദ്ധതികളാണ് തെലങ്കാനയിൽ മോദി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നത്. മാർച്ച് 4, 5 തീയതികളിൽ തെലങ്കാന സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് തെലങ്കാനയിലെ ജനങ്ങൾ ഏറ്റവും മികച്ച സ്വീകരണം തന്നെ നൽകുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും വടക്കുകിഴക്കൻ മേഖലയിലെ കേന്ദ്ര ടൂറിസം, സാംസ്കാരിക, വികസന മന്ത്രിയുമായ ജി. കിഷൻ റെഡ്ഡി വ്യക്തമാക്കി.
സെക്കന്തരാബാദ് കൻ്റോൺമെൻ്റിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിനായി അടുത്തിടെ പ്രതിരോധ ഭൂമി കൈമാറ്റം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജി. കിഷൻ റെഡ്ഡി അഭിനന്ദിച്ചു. തെലങ്കാനയിലെ 17 പാർലമെൻ്റ് മണ്ഡലങ്ങളിലൂടെ നടത്തിയ ‘വിജയ് സങ്കൽപ് യാത്ര’ പ്രതീക്ഷിച്ചതിലും വിജയകരമായി പര്യവസാനിച്ചതായും കിഷൻ റെഡ്ഡി വ്യക്തമാക്കി. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന തെലങ്കാന സന്ദർശനത്തിനു ശേഷം തമിഴ്നാട്ടിലെ കൽപ്പാക്കത്തെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്നത്.
Discussion about this post