ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതി ഇല്ലാതായതോടെ ഗൾഫ് രാജ്യങ്ങൾ അടക്കം നിരവധി രാജ്യങ്ങൾ ഒരു ഉൽപ്പന്നത്തിനായി ഏറെ ബുദ്ധിമുട്ടി. നമ്മുടെ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഭാഗമായ ഉള്ളിയായിരുന്നു ആ ഉൽപ്പന്നം. യുഎഇ, ബഹ്റൈൻ, മൗറീഷ്യസ്, ഭൂട്ടാൻ തുടങ്ങിയ നിരവധി രാജ്യങ്ങളാണ് ഇന്ത്യ ഉള്ളി കയറ്റുമതി നിർത്തിയതോടെ വലഞ്ഞത്. ഒടുവിൽ ഇതാ ഈ രാജ്യങ്ങൾക്ക് ആശ്വാസം നൽകുന്ന തീരുമാനം സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ.
രാജ്യത്ത് ഉള്ളിയുടെ ക്ഷാമം കുറയുകയും ലഭ്യത വർദ്ധിക്കുകയും ചെയ്തതോടെ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കയറ്റുമതിക്ക് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡ് വഴിയായിരിക്കും ഉള്ളി കയറ്റുമതി ചെയ്യുക. അയൽരാജ്യമായ ഭൂട്ടാൻ മാത്രം 3000 ടൺ ഉള്ളിയാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആഭ്യന്തര വിപണിയിൽ ക്ഷാമം ഉണ്ടായതോടെ കഴിഞ്ഞവർഷം ഡിസംബറിൽ ആയിരുന്നു കേന്ദ്രസർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നത്. 2024 മാർച്ച് 31 വരെയായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിശ്ചിത സമയത്തിന് മുൻപ് തന്നെ ഉള്ളിയുടെ ലഭ്യത വർദ്ധിച്ചതോടെ കയറ്റുമതി നിരോധനം പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ തന്നെ യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് 64,400 ടൺ ഉള്ളിയായിരുന്നു ഇന്ത്യ കയറ്റുമതി ചെയ്തിരുന്നത്.
Discussion about this post