ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങളെ തുടർന്ന് ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ മറികടക്കാൻ സിപിഎമ്മിന്റെ പുതിയ തന്ത്രം. വന്യജീവികളെ നിയന്ത്രിക്കാൻ നിയന്ത്രിത വേട്ടയാടലിന് നയം വേണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി വി അൻവർ സുപ്രീംകോടതിയെ സമീപിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ മൂലം സംസ്ഥാന സർക്കാർ പൊറുതിമുട്ടുകയാണ്. വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയാൻ സംസ്ഥാന വനംവകുപ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം മലയോരമേഖലകളിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിരോധത്തിലാവുകയാണ് ചെയ്തത്. ഇതിനെ തുടർന്നാണ് അൻവറിന്റെ നീക്കം എന്നാണ് സൂചന.
വന്യജീവികളെ കൊല്ലുന്നതിന് പകരം വന്ധ്യകരണം എന്നിങ്ങനെയുള്ള മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് അവയുടെ ജനസംഖ്യ നിയന്ത്രിക്കണമെന്ന ആവശ്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ കൃത്യമായ കർമപദ്ധതിക്ക് സമിതി രൂപീകരിക്കണമെന്നും അൻവർ ഹർജിയിൽ ആവശ്യപ്പെടുന്നു.
വന്യജിവി ആക്രമണത്തെ തുടർന്ന് ഉയരുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാക്കുമോ എന്ന് ഇടതുപക്ഷത്തിന് ആശങ്ക ഉയർത്തുന്നുണ്ട്. അതേസമയം ചില മതസംഘടനകൾകൂടി വിഷയത്തിൽ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. ഇതും കൂടിയായപ്പോൾ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്.
Discussion about this post