തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാറായതോടെ വോട്ടുബാങ്കുകളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതയുടെ നീരസം മാറ്റാനായി വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് എടുത്ത 157 കേസുകളാണ് സംസ്ഥാന സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് ലത്തീൻ അതിരൂപത സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
2022ൽ നടന്ന വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ആകെ 199 കേസുകളാണ് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഗൗരവതരമായ 42 കേസുകൾ ഒഴികെ ബാക്കി 157 കേസുകളും പിൻവലിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കേസുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതെന്നാണ് അധികൃതർ അറിയിക്കുന്നത്.
സംസ്ഥാന സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള ധാരണ പ്രകാരമാണ് 157 കേസുകൾ പിൻവലിക്കാൻ തീരുമാനമായിട്ടുള്ളത്. പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസ് പോലെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസുകൾ മാത്രമായിരിക്കും തുടരുക. എന്നാൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണം എന്ന നിലപാടിലാണ് സമരസമിതി ഉള്ളത്.
Discussion about this post