ന്യൂഡൽഹി : യുഎസിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ അത്ലറ്റ്. ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ അത്‌ലറ്റ് ഗുൽവീർ സിംഗ് ആണ് 16 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തത്. കാലിഫോർണിയയിലെ സാൻ ജുവാൻ കാപിസ്‌ട്രാനോയിലെ ദ ടെൻ ഹീറ്റ്‌സിൽ പുരുഷന്മാരുടെ 10000 മീറ്ററിൽ ആണ് ഗുൽവീർ സിംഗ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യത മത്സരങ്ങളുടെ ഭാഗമായാണ് കാലിഫോർണിയയിൽ അത്ലറ്റിക് മത്സരങ്ങൾ നടത്തിയത്.
2008 മുതൽ ഇന്ത്യൻ അത്ലറ്റായ സുരേന്ദ്ര സിങ്ങിൻ്റെ പേരിലുള്ള ദേശീയ റെക്കോർഡ് ആയ 28:02.89 എന്ന സമയമാണ് ഗുൽവീർ സിംഗ് തകർത്തത്.
20 സെക്കൻഡിൽ കൂടുതൽ മെച്ചപ്പെടുത്തി 27.41.81 സമയത്തിലാണ് 25 വയസ്സുകാരനായ ഗുൽവീർ സിംഗ് മത്സരം പൂർത്തിയാക്കിയത്.
ഹീറ്റ്സിലെ മറ്റൊരു ഇന്ത്യൻ താരമായ കാർത്തിക് കുമാർ 28:01.90 എന്ന സമയത്തിൽ ഒമ്പതാം സ്ഥാനത്തെത്തി. വനിതകളുടെ 10000 മീറ്ററിൽ പരുൾ ചൗധരി 32:02.08 എന്ന സമയത്തിലാണ് മത്സരം പൂർത്തിയാക്കിയത്. 20ാം സ്ഥാനത്താണ് പരുൾ ചൗധരി ഉള്ളത്. മുൻ പ്രകടനങ്ങളെക്കാൾ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ഈ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ആരും തന്നെ പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിട്ടില്ല.
Discussion about this post