ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയപാർട്ടികളെ കുറിച്ചും നേതാക്കൻമാരെ കുറിച്ചും ഉള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. നിലവിൽ രാജ്യത്ത് ആറു പാർട്ടികൾക്ക് മാത്രമാണ് ദേശീയപാർട്ടി പദവി ഉള്ളത്. ഇവയിൽ പലതിന്റെയും പദവിയാകട്ടെ പരുങ്ങലിലുമാണ്. അതിലൊന്നാണ് സിപിഎം. ഒരു കാലത്ത് രാജ്യത്ത് ഭരണപക്ഷത്തുണ്ടായിരുന്ന മുന്നണിയിൽ പോലും ഉണ്ടായിരുന്ന സിപിഎം ഇപ്പോൾ ദേശീയപാർട്ടി പദവി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലായി. ദേശീയ രാഷ്ട്രീയ ഭൂപടത്തിൽ ഇപ്പോൾ കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് പറയാൻ തക്കവണ്ണം ശക്തിയുള്ളത്.
കഴിഞ്ഞ 20 വർഷമായി വലിയ രീതിയിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ച.2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 26 ഉം കേരളത്തിലെ 12 ഉം തമിഴ്നാട്ടിലെയും ത്രിപുരയിലെയും രണ്ട് വീതവും ആന്ധ്രാപ്രദേശിലെ ഒന്നുമടക്കം 43 സീറ്റുകളാണ് അന്ന് സിപിഎം നേടിയത്.വോട്ട് ഷെയർ 5.66 ശതമാനം ആയിരുന്നു. 2009ൽ സീറ്റുകൾ 16 ആയി കുറഞ്ഞു. ബംഗാളിൽ 9 കേരളത്തിൽ 4 ത്രിപുരയിൽ 2 തമിഴ്നാട്ടിൽ ഒന്ന്. എന്നാൽ വോട്ട് വിഹിതത്തിൽ (5.33%) കാര്യമായ ഇടിവ് സംഭവിച്ചില്ല. എന്നാൽ മോദി തരംഗം ആഞ്ഞടിച്ച 2014 ൽ സ്ഥിതി മാറി. വോട്ട് 3.6 ശതമാനം മാത്രം. ജയിക്കാനായത് 9 സീറ്റുകൾ. കേരളം അഞ്ചും ബംഗാളും ത്രിപുരയും രണ്ട് വീതവും നൽകി. ദേശീയ തലത്തിലാകെ സിപിഎം തകർന്നടിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു 2019 ലേത്. ആകെ ജയിച്ചത് മൂന്ന് സ്ഥാനാർഥികൾ.തമിഴ്‌നാട്ടിൽ ഡിഎംകെ കോൺഗ്രസ് പിന്തുണയിൽ രണ്ട് പേർ വിജയിച്ചപ്പോൾ ഭരണവും സ്വാധീനവും ഉള്ള കേരളത്തിൽ ഒരു സീറ്റ് മാത്രം. ആലപ്പുഴയിൽ എ എം ആരിഫ് .ബംഗാളിലും ത്രിപുരയിലും നിന്ന് ലോക്സഭയിലേക്ക് സിപിഎം പ്രതിനിധികളില്ലാതായി. വോട്ട് ഷെയർ 1.75 ശതമാനത്തിലേക്ക് താഴ്ന്നു.
ഈ വരുന്ന തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ സ്ഥിതി ഈ സ്ഥിതി തുടർന്നാൽ ദേശീയ പാർട്ടി പദവി പോലും നഷ്ടപ്പെട്ടേക്കാം. അതിനായി വലിയ കടമ്പകളാണ് പാർട്ടിയ്ക്ക് കടക്കാനുള്ളത്. ലോക്‌സഭയിലെ ആകെ സീറ്റുകളുടെ രണ്ട് ശതമാനം അഥവാ 11 സീറ്റുകൾ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെങ്കിലും നേടിയാലും ദേശീയ പാർട്ടിയാവാം. ഈ രണ്ട് ചട്ടവും സിപിഎമ്മിന് നിലവിൽ വലിയ വെല്ലുവിളിയാണ്.മൂന്നുസംസ്ഥാനങ്ങളിൽ നിന്നായി 11 എം.പി.മാർ കിട്ടാൻ കേരളത്തിൽ നിന്ന് സി.പി.എമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും കിട്ടണം. തമിഴ്‌നാട്ടിൽ ഇത്തവണയും ഡിഎംകെ കോൺഗ്രസ് സഖ്യത്തിൽ രണ്ടുസീറ്റിലാണ് മത്സരിക്കുന്നത്.2019-ൽ ഇതേ സഖ്യത്തിൽ മത്സരിച്ച രണ്ടുസീറ്റിലും ജയിച്ചിരുന്നു. മധുരയും കോയമ്പത്തൂരും. ഇത്തവണ മണ്ഡലങ്ങളിലൊന്ന് മാറി.കോയമ്പത്തൂരിനു പകരം മധുരയ്ക്ക് തൊട്ടടുത്ത ഡിണ്ടിഗലിലാണ് മത്സരിക്കുന്നത്
മൂന്നാമതൊരു സംസ്ഥാനത്തെ വിജയം ഇൻഡി സഖ്യത്തിന്റെ പരിഗണന അനുസരിച്ചിരിക്കും.രാജസ്ഥാനിൽ സിക്കാർ സീറ്റ് കോൺഗ്രസ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.സ്വന്തം ചിഹ്നത്തിൽ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്സഭയിലേക്ക് വിജയിപ്പിക്കാനാണ് നീക്കം
നിലവിൽ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് സംസ്ഥാന പാർട്ടി പദവി. കേരളത്തിലും തമിഴ്‌നാട്ടിലും ത്രിപുരയിലും. കേരളത്തിലും ത്രിപുരയിൽ വോട്ടുവിഹിതവും തമിഴ്‌നാട്ടിൽ എം.പി.സ്ഥാനവും ഉള്ളതുകൊണ്ടാണിത്. മൂന്ന് പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ബംഗാളിൽ നിലവിൽ സിപിഎമ്മിന് എംഎൽഎമാരോ എംപിമാരോ ഇല്ല.
കഴിഞ്ഞ വർഷം സിപിഐയുടെ ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടിരുന്നു.
ദേശീയ പാർട്ടി ആകാനുള്ള മാനദണ്ഡങ്ങൾ
ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ഉള്ള പൊതുതിരഞ്ഞെടുപ്പിൽ, 4 ലോക്‌സഭാ സീറ്റുകൾക്ക് പുറമേ നാല് സംസ്ഥാനങ്ങളിലെ 6% വോട്ടുകളും പാർട്ടിക്ക് ലഭിക്കും.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഒരു പാർട്ടി സംസ്ഥാനപാർട്ടിയായി അംഗീകരിക്കപ്പെട്ടിരിക്കണം.
കുറഞ്ഞത് 3 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ലോക്‌സഭയിലെ 2% സീറ്റുകൾ (2014 ലെ കണക്കനുസരിച്ച് 11 സീറ്റുകൾ) നേടിയാൽ.
സംസ്ഥാന പാർട്ടിക്കുള്ള വ്യവസ്ഥകൾ
ആകെ സീറ്റിൻ്റെ കുറഞ്ഞത് 3% അല്ലെങ്കിൽ നിയമസഭയിൽ 3 സീറ്റുകൾ.
ഓരോ 25 സീറ്റിനും അല്ലെങ്കിൽ ആ സംസ്ഥാനത്തിൽ ഒരു ലോക്‌സഭാ സീറ്റെങ്കിലും നേടണം.
ലോക്‌സഭയിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ പൊതുതെരഞ്ഞെടുപ്പിൽ പോൾ ചെയ്ത മൊത്തം സാധുവായ വോട്ടിൻ്റെ 6% നേടിയിരിക്കണം, കൂടാതെ ആ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 1 ലോക്‌സഭാ, 2 നിയമസഭാ സീറ്റുകളെങ്കിലും വിജയിക്കണം.
ഒരു സംസ്ഥാനത്ത് ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സീറ്റ് നേടുന്നതിൽ പാർട്ടി പരാജയപ്പെട്ടാലും സംസ്ഥാന പദവി അർഹതയുണ്ടാകുമെന്ന് നൽകാൻ ഒരു വ്യവസ്ഥ കൂടി ചേർത്തിട്ടുണ്ട്. സംസ്ഥാനത്ത് പോൾ ചെയ്ത സാധുവായ വോട്ടുകളുടെ 8% നേടിയാൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടും.
Discussion about this post