ലഖ്‌നൗ : വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അവസാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ രണ്ടുതവണയും വൻവിജയം കാഴ്ചവച്ച വാരണാസി മണ്ഡലത്തിൽ ഇത്തവണ പ്രധാനമന്ത്രിയെ നേരിടാൻ പ്രിയങ്കാ ഗാന്ധി ഇറങ്ങും എന്ന രീതിയിലുള്ള വലിയ പ്രചാരണങ്ങൾ ആയിരുന്നു നടന്നിരുന്നത്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ നാലാംഘട്ട പട്ടിക പുറത്തിറക്കിയതോടെ പ്രിയങ്ക വാരണാസിയിലേക്ക് ഇല്ലെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.
വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനുള്ള വിധി ഇത്തവണയും ഉത്തർപ്രദേശ് പിസിസി അധ്യക്ഷനായ അജയ് റായിക്ക് തന്നെയാണ്. കഴിഞ്ഞ രണ്ടുതവണയും നരേന്ദ്രമോദിയോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയ വ്യക്തിയാണ് അജയ് റായി. എബിവിപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശനം നടത്തുകയും ഉത്തർപ്രദേശിൽ മൂന്ന് തവണ ബിജെപിയുടെ എംഎൽഎ ആവുകയും ചെയ്തിട്ടുള്ള അജയ് റായി പിന്നീട് ബിജെപി വിട്ട് സമാജ് വാദി പാർട്ടിയിലും പിന്നീട് കോൺഗ്രസിലും ചേരുകയായിരുന്നു.
കിഴക്കൻ ഉത്തർപ്രദേശിലെ പ്രമുഖ ജാതിയായ ഭൂമിഹർ ജാതിയിൽപ്പെട്ട ആളാണ് എന്നതാണ് അജയ് റായിയെ വാരണാസിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് കാരണമാക്കുന്നത്. ജാതി രാഷ്ട്രീയത്തിലൂടെ കുറച്ചു വോട്ടുകൾ നേടാൻ അജയ് റായിക്ക് കഴിയും എന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദിയോട് വമ്പൻ പരാജയമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. 2017ലും 2002ലും നടന്ന ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും അജയ് റായി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയിരുന്നത്.
Discussion about this post