ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും. നാളെ രാവിലെ 10.30ന് ജസ്റ്റിസ് സ്വർണകാന്തയുടെ സിംഗിഹ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ കെജ്രിവാൾ ആരോപിക്കുന്നത്.
നേരത്തെ കെജ്രിവാൾ ഇഡി നടപടിയെ ചോദ്യം ചെയ്ത് ഹർജി നൽകിയിരുന്നെങ്കിലും അടിയന്തരമായി ഹർജി ഫയൽ ചെയ്യുന്നതിന് കോടതി വിസമ്മതിച്ചിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ മാസം 21നാണ് കെജ്രിവാൾ അറസ്റ്റിലായത്. തുടർന്ന് ആറ് ദിവസത്ത് ഇഡി കസ്റ്റഡിയിൽ വിട്ടു.
അതേസമയം, അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയ്യാറാവാത്ത
അരവിന്ദ് കെജ്രിവാളിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. കെജ്രിവാൾ രാജി വയ്ക്കണമെന്ന് ആവശ്യപ്പൈട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ഇഡി കസ്റ്റഡിയിൽ കിടന്ന് കെജ്രിവാൾ നാടകം കളിക്കുകയാണെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് പറഞ്ഞു. ജയിലിൽ കിടന്ന് ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിപ്പിക്കാനാണ് കെജ്രിവാൾ ശ്രമിക്കുന്നത്. അദ്ദേഹത്തെ പോലെ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post