ലഖ്‌നൗ : സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും കുത്തക മണ്ഡലങ്ങളായിരുന്ന അമേഠിയിലും റായ്ബറേലിയിലും ഇപ്പോൾ മത്സരിക്കാൻ ആളെ കിട്ടാതെ വലയുകയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് അമേഠിയിൽ രാഹുൽ ഗാന്ധിയും റായിബറേലിയിൽ സോണിയ ഗാന്ധിയും ആയിരുന്നു മത്സരിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് അമേഠിയിൽ ഉണ്ടായ കനത്ത തോൽവിയോടെ ഈ രണ്ടു മണ്ഡലങ്ങളെയും ഗാന്ധി കുടുംബം ഉപേക്ഷിച്ച മട്ടാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായിബറേലി മണ്ഡലത്തിൽ നിന്നുമായിരുന്നു സോണിയ ഗാന്ധി പാർലമെന്റിൽ എത്തിയിരുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസിന് ലഭിച്ച ഒരേയൊരു സീറ്റും അതുമാത്രമായിരുന്നു. എന്നാൽ ഇത്തവണ റായിബറേലിയിൽ നിന്നും ജയിക്കുമോ എന്നുള്ള കാര്യത്തിൽ കടുത്ത ആശങ്ക ഉണ്ടായിരുന്ന സോണിയ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കി നേരെ രാജ്യസഭയിലേക്ക് മത്സരിക്കുകയായിരുന്നു.
അമേഠിയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ സ്മൃതി ഇറാനി തന്നെ ഇത്തവണയും മത്സരിക്കുന്നതിനാൽ രാഹുൽ ഗാന്ധി ഇത്തവണ അമേഠിയിൽ മത്സരത്തിന് ഇല്ല എന്നാണ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. കോൺഗ്രസിലെ മറ്റു സ്ഥാനാർത്ഥികൾക്കും ഈ രണ്ടു മണ്ഡലങ്ങളോടും വലിയ പ്രതിപത്തിയില്ല. അതിനാൽ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ഇത്രയും ദിവസങ്ങൾ ആയിട്ടും അമേഠിയിലും റായ്ബറേലിയിലും ആരെ മത്സരിപ്പിക്കും എന്നുള്ള കാര്യത്തിൽ കോൺഗ്രസിന് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ചർച്ചകൾ നടക്കുന്നതായും ഏപ്രിൽ പകുതിയോടെ ഇക്കാര്യത്തിൽ തീരുമാനമാകും എന്നുമാണ് കോൺഗ്രസ് അറിയിക്കുന്നത്.
Discussion about this post