ലക്‌നൗ: മുക്താർ അൻസാരിയുടെ മരണത്തിലൂടെ തങ്ങൾക്ക് നീതി കിട്ടിയെന്ന് ഗുണ്ടാത്തലവനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ ബിജെപി നേതാവിന്റെ കുടുംബം. ബിജെപി എംഎൽഎയായിരുന്ന കൃഷ്ണാനന്ദ് റായുടെ മകൻ പീയുഷ് റായ് ആണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. 2005 ലായിരുന്നു മുക്താർ അൻസാരിയും സംഘവും ചേർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
മുക്താർ അൻസാരിയുടെ മരണത്തിലൂടെ തങ്ങളുടെ കുടുംബത്തിന് നീതി ലഭിച്ചു. വിശുദ്ധമാസമായി കണക്കാക്കുന്ന റംസാൻ മാസത്തിൽ തന്നെ അയാൾക്ക് ജീവൻ നഷ്ടമാകണം എന്നായിരിക്കും വിധി. ഇപ്പോൾ മനസിന് സമാധാനം ഉണ്ട്. പഞ്ചാബിലെ ജയിലിൽ കഴിയുമ്പോഴും കൊലയും കുറ്റകൃത്യങ്ങളും തുടർന്നിരുന്ന ആളായിരുന്നു മുക്താർ അൻസാരി. എന്നാൽ ഉത്തർപ്രദേശിൽ എത്തിയപ്പോൾ സ്ഥിതി മാറി. ഉത്തർപ്രദേശിലെ ജയിലിൽ എത്തിയപ്പോഴാണ് തങ്ങൾക്ക് നീതി ലഭിച്ചത്. മുക്താർ അൻസാരി രാക്ഷസനാണ്. ഇപ്പോൾ അയാൾ അവസാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് തങ്ങൾക്ക് നീതി ലഭിച്ചതായി കൃഷ്ണാനന്ദ റായുടെ ഭാര്യ അൽക്ക റായും പ്രതികരിച്ചു. തങ്ങളുടെ കുടുംബത്തിന്റെ സന്തോഷമാണ് വർഷങ്ങൾക്ക് മുൻപ് മുക്താർ അൻസാരി ഇല്ലാതെ ആക്കിയത്. അവസാനം നീതി ലഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post