ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഭാര്യ സുനിത കെജ്രിവാളിനെയും വിമർശിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. കെജ്രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ കാലം എണ്ണപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രിയാവാനുള്ള പരിശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ് സുനിത കെജ്രിവാൾ എന്നും അദ്ദേഹം പരിഹസിച്ചു.
‘റവന്യൂ സർവീസിൽ അവർ സഹപ്രവർത്തകർ മാത്രമായിരുന്നില്ല. എല്ലാവരെയും അവർ പാർശ്വവൽക്കരിച്ചു. ഇപ്പോൾ ഉയർന്ന പദവിയിലെത്താനുള്ള ശ്രമത്തിലാണ് സുനിത കെജ്രിവാൾ. ഒൻപത് തവണ കെജ്രിവാൾ സമൻസിന് മറുപടി നൽകിയില്ല. തുടർന്നാണ് ഇഡി അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയത്. കെജ്രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു’- ഹർദീപ് സിംഗ് പറഞ്ഞു.
കെജ്രിവാളിന് പിന്തുണ ആവശ്യപ്പെട്ട് പ്രചാരണത്തിന് തുടക്കം കുറിച്ച് ഭാര്യ സുനിത കെജ്രിവാൾ. വാട്സ്ആപ്പിലൂടെയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ‘കെജ്രവാളിന് ആശിവാദം’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്ക് വാട്സ്ആപ്പിലൂടെ സന്ദേശമയക്കാം.
കെജ്രിവാളിനായി പ്രാർത്ഥനകളും അനുഗ്രഹങ്ങളും അയക്കാം. അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും സന്ദേശമായി അയക്കാം. ഇതിനായി നിങ്ങൾ ആം ആദ്മി പാർട്ടിക്കാരനാവണമെന്നില്ലെന്നും സുനിത കെജ്രിവാൾ വ്യക്തമാക്കി. നിരവധി പേർ ഫോണിൽ വിളിക്കുകയും അദ്ദേഹത്തിനായി ഉപവാസമെടുക്കുന്നുണ്ടെന്നും പറഞ്ഞു. നിങ്ങൾ അയക്കുന്ന ഓരോ സന്ദേശവും കെജ്രിവാളിനടുത്ത് എത്തും. അത് അദ്ദേഹത്തിന് ഏറെ സന്തോഷം നൽകുമെന്നും സുനിത വ്യക്തമാക്കി.
അദ്ദേഹം ഒരു യഥാർത്ഥ ദേശസ്‌നേഹിയാണ്. ദേശഭക്തി അദ്ദേഹത്തിന്റെ സിരകളിലുണ്ട്. ഈ പോരാട്ടത്തിൽ നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കില്ലേ എന്നും അവർ ചോദിച്ചു.
Discussion about this post