കൊൽക്കത്ത : ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഐഎം പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രചാരകയ്ക്ക് ദേശീയ തലത്തിൽ തന്നെ വലിയ ട്രോളുകൾ ആണ് ലഭിക്കുന്നത്. 80കളിൽ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരകയെ പുറത്തിറക്കിയതാണ് ട്രോളുകൾക്ക് കാരണമായത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഐഎം ബംഗാളിൽ പുറത്തിറക്കിയിട്ടുള്ള എഐ അവതാരകയ്ക്ക് ‘സമത’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബംഗാളി ഭാഷയിൽ സംസാരിക്കുന്ന സമത എല്ലാവർക്കും ഹോളി ആശംസകൾ നേർന്നു കൊണ്ടാണ് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സമൂഹമാദ്ധ്യമമായ എക്സിലാണ് സിപിഐഎം സമതയുടെ വീഡിയോ പങ്കുവെച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ നിരവധി ട്രോളുകൾ ഈ വീഡിയോയ്ക്ക് ലഭിച്ചു. ഇപ്പോൾ സിപിഐഎമ്മിന്റെ കമ്പ്യൂട്ടർ വിരുദ്ധതയെല്ലാം പോയോ എന്നാണ് പലരും ചോദിക്കുന്നത്. സിപിഐഎം ഇന്ന് എന്തിനെയെല്ലാം എതിർക്കുന്നുവോ അതെല്ലാം പത്തോ ഇരുപതോ വർഷങ്ങൾക്കുശേഷം സ്വീകരിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ വിമർശനങ്ങളെ തങ്ങൾ കാര്യമാക്കുന്നില്ല എന്ന് ബംഗാളിലെ ഇടതു സ്ഥാനാർഥികളിൽ ഒരാളായ ശ്രീജൻ ഭട്ടാചാര്യ വ്യക്തമാക്കി. ദോഷകരമല്ലാത്ത എല്ലാ പുതിയ കാര്യങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളവർ എന്നാണ് സിപിഎം സ്ഥാനാർത്ഥി അഭിപ്രായപ്പെട്ടത്.
Discussion about this post