ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. 33 വർഷത്തെ പാർലമെന്ററി ജീവിതത്തിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും. മൻമോഹൻ സിംഗ് ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത് .
91 കാരനായ മൻമോഹൻ സിംഗ് 1991 ഒക്ടോബറിൽ ഉപരിസഭയിൽ അംഗമായി. അദ്ദേഹം ആദ്യം നരസിംഹ റാവു സർക്കാരിൽ (1991 -1996) ധനമന്ത്രിയായും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു (2004-2014).
ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, മൃഗസംരക്ഷണം- ഫിഷറീസ് മന്ത്രി പുർഷോത്തം രൂപാല, മൈക്രോ ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എൽ മുരുകൻ എന്നീ ഏഴ് കേന്ദ്രമന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു.
ഈ കഴിഞ്ഞ ഫെബ്രുവരിയിൽ, വിരമിക്കുന്ന രാജ്യസഭാ എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിടപറയുകയും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് ജനാധിപത്യത്തിന് നൽകിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. ഇത്രയും കാലം അദ്ദേഹം ഈ വീടിനെയും നാടിനെയും നയിച്ച വഴികൾ എന്നും ഓർമ്മിക്കപ്പെടും എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Discussion about this post