കണ്ണൂർ പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒരു സിപിഎം പ്രവർത്തകൻ മരണപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പാർട്ടിക്കെതിരായി ഉയർന്ന ആരോപണങ്ങൾ തള്ളി സിപിഎം. പാനൂർ സ്‌ഫോടന കേസിൽ പങ്കില്ലെന്ന് പറഞ്ഞ സിപിഎം കേസിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ബോംബ് നിർമിച്ചവർക്ക് പാർട്ടി അംഗത്വമില്ല. മുൻപ് സഹകരിച്ചിരുന്നവർ ആണ്. തെറ്റായസമീപനം സ്വീകരിച്ചതിൻറെ പേരിൽ അകറ്റി നിർത്തി. അവർ അരാഷ്ട്രീയനിലപാട് സ്വീകരിച്ചു. അരാജകജീവിതം നയിക്കുന്നവരായി. എൽഡിഎഫ് പ്രവർത്തകർ പ്രകോപിതരാകരുത്. ജനങ്ങളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പിൽ ജയിക്കാൻ യുഡിഫ് ശ്രമമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
വടകര ലോക്സഭാ മണ്ഡലത്തിൽപ്പെട്ടതാണ് സ്‌ഫോടനം നടന്ന സ്ഥലം. കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിലെ കൈവേലിക്കലിന് അടുത്താണിത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുൻപ് കാസർകോട് പേര്യയിൽ നടന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സി.പി.എമ്മിന് രാഷ്ട്രീയതിരിച്ചടിയായിരുന്നു.
സമാധാനപരമായ തിരഞ്ഞെടുപ്പ് നടക്കാൻ കണ്ണൂരിൽ കേന്ദ്രസേനയെ വിളിക്കണമെന്ന് ബി.ജെ.പി. സംസ്ഥാനസെക്രട്ടറി കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. പരാജയഭീതിയിൽ സി.പി.എം. കലാപത്തിന് തയ്യാറെടുക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിക്കുന്നു.
Discussion about this post