കൊൽക്കത്ത : സന്ദേശ്ഖാലി കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്്. കൽക്കട്ട ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഭൂമി കൈയേറ്റം എന്നിങ്ങനെയുള്ള എല്ലാ കേസുകളും സിബിഐ അന്വേഷിക്കണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇന്ന് തന്നെ അന്വേഷണം തുടങ്ങണം എന്നും കോടതി നിർദേശിച്ചു.
കോടതി മുഴുവൻ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും.സംഘർഷ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. എൽഇഡി തെരുവ് വിളക്കുകളും സ്ഥാപിക്കും. ആവശ്യമായ ഫണ്ട് സംസ്ഥാനം നൽകണമെന്ന് കോടതി വ്യക്തമാക്കി. സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെയ് രണ്ടിന് ഹർജിയിൽ കോടതി വീണ്ടും വാദം കേൾക്കും. കോടതിയുടെ മേൽനോട്ടത്തിലാണ് ഇനി അന്വേഷണം നടക്കുക.
പ്രധാന പ്രതിയായ ഷെയ്ഖ് ഷാജഹാനെ ഫെബ്രുവരി 29 നാണ് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമം ഭൂമി തട്ടിയെടുത്ത കേസ് എന്നിവയാണ് ഇയാൾക്കെതിരെയുള്ളത്. സന്ദേശ്ഖാലി വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വീകരിച്ച നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മമതാ സർക്കാരിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
Discussion about this post