തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുൻ മന്ത്രി ഡോ ടി എം തോമസ് ഐസക്കിനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് നീങ്ങാനൊരുങ്ങുകയാണ് . ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമോപദേശം തേടും എന്നാണ് പുറത്ത് വരുന്ന വിവരം . നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അവധിക്കാല ഡിവിഷന്‍ ബെഞ്ചിനെ ഇ ഡി സമീപിക്കും എന്നാണ് അറിയുന്നത്
ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതിയെന്ന് ഇഡിയോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ചില ഇടപാടുകള്‍ക്ക് തോമസ് ഐസകില്‍ നിന്നും വിശദീകരണം വേണമെന്ന് മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ സ്ഥാനാർത്ഥിയായതിനാൽ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു . തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു
മസാല ബോണ്ടുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിലാണ് ഇഡി വ്യക്തത തേടുന്നതെന്നാണ് വിവരം. മസാലബോണ്ടുപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല. അതെ സമയം ചട്ടവിരുദ്ധമായി ഭൂമി വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ തോമസ് ഐസകിന്റെ പങ്കിന് തെളിവുള്ളതായും ഇഡി അവകാശപ്പെടുന്നു. അതിനാൽ തന്നെ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്ത് നിൽക്കേണ്ടതില്ലെന്നാണ് ഇ ഡി തീരുമാനിച്ചിരിക്കുന്നത്
Discussion about this post