ന്യൂഡൽഹി : ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിന് മുൻപായി യാത്രാ വിമാനങ്ങൾക്ക് പോലും മുന്നറിയിപ്പ് നൽകിയില്ലെന്ന് റിപ്പോർട്ട്. ഇറാൻ വ്യോമാക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപായി രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ അടക്കം നിരവധി വിമാനങ്ങൾ ഇറാന്റെ വ്യോമപാതയിലൂടെ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.
ഇസ്രായേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിന് മുൻപായി പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെയുള്ള ഇറാന്റെ വ്യോമപാതയിലൂടെ എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങളാണ് കടന്നുപോയത്. ന്യൂയോർക്കിൽ നിന്നും മുംബൈയിലേക്കും മുംബൈയിൽ നിന്നും ലണ്ടനിലേക്കും ഉള്ള വിമാനങ്ങൾ ആണ് ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഈ പാതയിലൂടെ കടന്നുപോയത്. ഇറാന്റെ വ്യോമയാന അതോറിറ്റി അധികൃതരിൽ നിന്നും തങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ല എന്ന് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ വ്യക്തമാക്കി.
എയർ ഇന്ത്യയുടെ വിമാനങ്ങൾ കൂടാതെ എമിറേറ്റ്സ് എയർലൈൻസ്, മലേഷ്യൻ എയർലൈൻസ്, ഖത്തർ എയർവേയ്സ് എന്നീ വിമാന കമ്പനികളുടെ വിമാനങ്ങളും വ്യോമാക്രമണത്തിന് മുൻപായി ഇറാൻ വ്യോമപാതയിലൂടെ കടന്നു പോയിരുന്നു. സാധാരണ ഗതിയിൽ ഒരു വ്യോമ പാതയിലോ താഴെയോ ആയി അപകടങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളിൽ ഓരോ രാജ്യങ്ങളുടെയും വ്യോമയാന അതോറിറ്റി തങ്ങളുടെ വ്യോമപാതയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുള്ളതാണ്. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള യാതൊരു മുന്നറിയിപ്പും ആർക്കും നൽകിയില്ല. പിന്നീട് വ്യോമാക്രമണം നടന്ന വാർത്ത പുറത്തുവന്നതിനുശേഷം ആണ് ഇറാന്റെ വ്യോമ പാതയിൽ നിന്നും വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്.
Discussion about this post