റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. നാരായൺപൂർ സ്വദേശിയും ഗ്രാമ ഉപമുഖ്യനുമായ പഞ്ചം ദാസ് മണിക്പുരി ആയിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് ഒൻപത് ബിജെപി നേതാക്കളെയാണ് കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിട്ടുള്ളത്.
രാത്രി 11 മണിയോടെ വീട്ടിൽവച്ചായിരുന്നു പഞ്ചം ദാസിന് നേരെ ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം വീട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ അദ്ദേഹത്തെ പിന്തുടർന്ന് കമ്യൂണിസ്റ്റ് ഭീകരരും വീട്ടിൽ എത്തി. തുടർന്ന് കയ്യിൽ കരുതിയിരുന്ന കോടാലി കൊണ്ട് വീടിന്റെ വാതിൽ തകർത്ത് ഭീകരർ അകത്ത് പ്രവേശിക്കുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത പഞ്ചമിനെ ഭീകരർ അതേ കോടാലികൊണ്ടുതന്നെ വീട്ടുകാർക്ക് മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു.
ഉടനെ തന്നെ അദ്ദേഹത്തെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് പോലീസ് എത്തി നടത്തിയ പരിശോധനയിൽ വീടിന് സമീപത്ത് നിന്നായി കമ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്ററുകൾ കണ്ടെത്തി. പഞ്ചം പോലീസിന്റെ സഹായി ആണെന്നായിരുന്നു അതിൽ ഭീകരർ എഴുതിയിരുന്നത്. നിരവധി തവണ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തുടർച്ചയായി അദ്ദേഹം അവഗണിക്കുകയായിരുന്നുവെന്നും പോസ്റ്ററിലുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകരർ ലക്ഷ്യം വയ്ക്കുന്നതിനെ തുടർന്ന് പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് പോലീസ് സുരക്ഷ ഉറപ്പാക്കുന്നുണ്ട്. നാരായൺപൂർ ജില്ലയുടെ സമീപ പ്രദേശമായ ബസ്തർ മണ്ഡലത്തിൽ നാളെ പൊതുതിരഞ്ഞെടുപ്പ് ആണ്. ഇതിനിടെയാണ് ബിജെപി നേതാവ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൻകർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരമാകാം ബിജെപി നേതാവിനെ വധിച്ചതിന് പിന്നിൽ എന്നാണ് നിഗമനം.
Discussion about this post