ന്യൂഡൽഹി : യുഎഇ തീരത്ത് ഇറാൻ സായുധ സേന പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തി. തൃശൂർ സ്വദേശിനിയായ ആൻ ടെസ്സ ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. വിദേശകാര്യ മന്ത്രാലയവും ഇറാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ. പരിശ്രമങ്ങളാണ് ആൻ ടെസ്സയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ചത്.
ഹോർമുസ് കടലിടുക്കിൽ നിന്നാണ് എംഎസ്സി ഏരിസ് ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. കപ്പലിൽ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതിൽ 17 പേരും ഇന്ത്യക്കാരായിരുന്നു. ഇതിൽ രണ്ട് പേർ മലയാളികളാണ്. ചരക്കുകപ്പലിലെ ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഇറാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൂടാതെ ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
നിലവിൽ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. കാലാവസ്ഥ തെളിഞ്ഞാൽ കപ്പലിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുമെന്നും ഇറാൻ അംബാസഡർ അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് സംഭവത്തെ കുറിച്ച് ഇറാന്റെ വിശദീകരണം. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേലിനെതിരെ ഇറാന്റെ നീക്കം.
Discussion about this post