ഭുവനേശ്വർ : മഹാനദിയിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. 50 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് മറിഞ്ഞത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പഥർസെനി കുടയിൽ നിന്ന് ബർഗഡ് ജില്ലയിലെ ബൻജിപള്ളിയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. സംഭവം നടന്ന ഉടനെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അതിൽ 35 പേരെ രക്ഷിച്ചു. പോലീസും അഗ്‌നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കൂടി രക്ഷപ്പെടുത്തി.ഇവരെ മതിയായ ചികിത്സ നൽകിയ ശേഷം അവരുടെ ഗ്രാമങ്ങളിലേക്ക് മടക്കി അയക്കുമെന്ന് അധികൃതർ പറഞ്ഞു.
ലൈസൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാത്ത ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകടം സംഭവിക്കുമ്പോൾ ബോട്ടിൽ ലൈഫ് ഗാർഡ് ഇല്ലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചനം അറിയിച്ചു. അടിയന്തര ധനസഹായമായി 4 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
Discussion about this post