ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിനുള്ളിൽ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി ഭാര്യ സുനിത കെജ്രിവാൾ. പ്രമേഹ രോഗിയായ അദ്ദേഹത്തിന് ജയിൽ അധികൃതർ ഇൻസുലിൻ നിഷേധിച്ചു. അദ്ദേഹം കഴിക്കുന്ന ഓരോ ഭക്ഷണവും ക്യാമറ വച്ചാണ് അധികൃതർ നിരീക്ഷിക്കുന്നത് എന്നും സുനിത പരിഹസിച്ചു.
അരവിന്ദ് കെജ്രിവാൾ കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം കഴിക്കുന്ന ഓരോ ഉരുളയും ഇവർ നിരീക്ഷിക്കുന്നു. ഇത് എന്തൊരു നാണക്കേട് ആണ്. അദ്ദേഹം ഒരു പ്രമേഹ രോഗിയാണ്. 12 വർഷക്കാലമായി പ്രമേഹത്തിന് അദ്ദേഹം ഇൻസുലിൻ എടുക്കുന്നു. എന്നാൽ ജയിൽ അധികൃതർ കെജ്രിവാളിന് ഇത് നിഷേധിച്ചു. കെജ്രിവാളിനെ കൊലപ്പെടുത്താനാണ് ഇവർ ലക്ഷ്യമിടുന്നത് എന്നും സുനിത കൂട്ടിച്ചേർത്തു.
അരവിന്ദ് കെജ്രിവാളിനെയും ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെയും കുറ്റം ചെയ്യാതെയാണ് ജയിലിൽ അടച്ചത്. ഇത് സ്വേച്ഛാധിപത്യമാണ്. എന്താണ് തന്റെ ഭർത്താവ് ചെയ്ത തെറ്റ്?; കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതോ?. അതോ നല്ല ആരോഗ്യ സംവിധാനങ്ങൾ ജനങ്ങൾക്കായി നൽകിയതോ എന്നും സുനിത ചോദിച്ചു.
ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് കെജ്രിവാൾ. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് വിദേശത്ത് മികച്ച അവസരങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ രാജ്യത്തിനും ദേശീയതയ്ക്കും അദ്ദേഹം പ്രാധാന്യം നൽകി. ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത് എന്നും സുനിത കൂട്ടിച്ചേർത്തു.
Discussion about this post