ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ വീണ്ടും നിർണായക നേട്ടവുമായി ഭാരതം. പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വ്യോമസേന വിജയകരമായി പൂർത്തിയാക്കി. മദ്ധ്യ- ദൂര വ്യോമ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായത്.
ആൻഡമാൻ നിക്കോബാറിലായിരുന്നു പരീക്ഷണം. സുഖോയ് 30 എംകെഐ വിമാനത്തിൽ നിന്നായിരുന്നു മിസൈൽ തൊടുത്തത്.
250 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യം മിസൈൽ കൃത്യമായി ഭേദിച്ചു. പരീക്ഷണം വിജയിച്ച സാഹചര്യത്തിൽ കൂടുതൽ മിസൈലുകൾ നിർമ്മിക്കാനാണ് വ്യോമ സേനയുടെ തീരുമാനം.
ദൂരെയുള്ള മിസൈലുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും ഞൊടിയിടൽ ഇല്ലാതാക്കാൻ കഴിയുന്ന മിസൈലുകൾ ആണ് ഇവ. റോക്‌സ് ( ആർഒസികെഎസ്) എന്നും ക്രിസ്റ്റൽ മേസ് 2 എന്നും ഈ മിസൈലിന് വിളിപ്പേരുണ്ട്. ഇസ്രായേലിൽ നിന്നുമാണ് ഈ മിസൈൽ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വ്യോമസേന സ്വന്തമാക്കിയത്. സ്റ്റാൻഡ് ഓഫ് റേഞ്ച് ഉപരിതല- ഭൂതല മിസൈലിന്റെ വിപുലീകരിച്ച പതിപ്പാണ് ക്രിസ്റ്റൽ മേസ് 2.
രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്ക്കായി ആവിഷ്‌കരിച്ച മെയ്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിലാകും മിസൈലുകളുടെ നിർമ്മാണം. കൂടുതൽ മിസൈലുകൾ ലഭിക്കുന്ന മുറയ്ക്ക് വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും.
Discussion about this post