കൊല്ലം : തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്ത ഉപഭോക്താക്കളെ മുൻഗണനാ വിഭാഗത്തിൽ നിന്നും പുറത്താക്കുന്ന നടപടികൾ ആരംഭിച്ചു. ആദ്യപടിയായി കൊല്ലത്ത് 5,558 റേഷൻകാർഡ് ഉടമകളെ മുൻഗണനാ വിഭാഗത്തിൽ നിന്നും പുറത്താക്കി. റേഷൻ കാർഡിലെ മുൻഗണനാ വിഭാഗത്തിൽ അനർഹർ കയറി കൂടിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനകളും നടപടികളും ശക്തമാക്കിയിരിക്കുന്നത്.
കൊല്ലത്ത് നടത്തിയ പരിശോധനയിൽ മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത പിങ്ക് കാർഡിൽ ഉള്ള 5099 പേരെയും മഞ്ഞ കാർഡ് വിഭാഗത്തിലുള്ള 480 പേരെയും നീല കാർഡ് വിഭാഗത്തിലുള്ള ഒൻപത് പേരെയും ആണ് മുൻഗണന വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. റേഷനിംഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അർഹരായിട്ടും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആളുകളെ കുറിച്ചും പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനയുടെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടാൽ അർഹതയുണ്ടായിട്ടും സൗജന്യ റേഷൻ ലഭിക്കാത്തവരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സിവിൽ സപ്ലൈസ് വിഭാഗം വ്യക്തമാക്കി.
Discussion about this post