പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു. യുഎസിലെ ഡാലസിൽ വെച്ച് കഴിഞ്ഞദിവസം വാഹനാപകടത്തിൽ പരിക്കേറ്റ അദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 74 വയസ്സായിരുന്നു.
വിദ്യാഭ്യാസം മുതൽ ആതുര സേവനം വരെ വ്യാപിച്ചുകിടക്കുന്ന ബിലീവേഴ്സ് ചർച്ചിന്റെ പരമാധികാരിയായിരുന്നു മാർ അത്തനെഷ്യസ് യോഹാൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന കെ പി യോഹന്നാൻ. ആത്മീയ യാത്ര എന്ന സുവിശേഷ പ്രസംഗ പരിപാടിയിലൂടെ ആയിരുന്നു കെ പി യോഹന്നാൻ ശ്രദ്ധ നേടുന്നത്. 1985 ൽ ആയിരുന്നു ആത്മീയ യാത്ര എന്ന റേഡിയോ പരിപാടി ആരംഭിക്കുന്നത്. പിന്നീട് 2011ൽ ആത്മീയ യാത്ര റേഡിയോയിൽ നിന്നും ടെലിവിഷനിലേക്ക് മാറി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുവിശേഷ പ്രസംഗകനായാണ് കെ പി യോഹന്നാൻ മതപ്രചാരണം ആരംഭിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും നന്നായി സംസാരിക്കാനുള്ള കഴിവ് ആയിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 2003 ലാണ് അദ്ദേഹം ബിലീവേഴ്സ് ചർച്ച് എന്ന പേരിൽ ഒരു എപ്പിസ്കോപ്പൽ സഭ ആരംഭിച്ചത്. സഭയുടെ പരമാധികാരിയും മെത്രോപോലീത്തയും ആയിരുന്നു കെപി യോഹന്നാൻ. ചെറിയ കാലം കൊണ്ട് തന്നെ വലിയ രീതിയിൽ വളർന്ന ബിലീവേഴ്സ് ചർച്ചിന്റെ അധീനതയിലായി ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 20,000 ഏക്കറിൽ അധികം ഭൂമിയാണ് ഉള്ളത്. സ്കൂളുകൾ മുതൽ എൻജിനീയറിങ്, മെഡിക്കൽ കോളേജുകൾ വരെ നീളുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ശരണാലയങ്ങളും ആയി സാമൂഹിക സേവന രംഗത്തും ഏറെ സജീവമായിട്ടുള്ള ബിലീവേഴ്സ് ചർച്ചിന്റെ നെടുംതൂണായിരുന്നു കെ പി യോഹന്നാൻ.
Discussion about this post