കണ്ണൂർ : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്യം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം വിധിക്കും .
ശ്യാംജിത്ത് മൂൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന് മുൻപ് പ്രതി അടുത്തുള്ള കടയിൽ നിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദ്യശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
2022 ഒക്ടോബർ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടന്നത്. തനിച്ചായിരുന്ന വിഷ്ണു പ്രിയയെ വീട്ടിൽ അതിക്രമിച്ച് കടന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ ശ്യാംജിത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവ സമയം വിഷ്ണുപ്രിയ ആൺ സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ആൺസുഹൃത്തിന്റെ മൊഴിയാണ് ശ്യാംജിത്തിനെ വേഗത്തിൽ പിടികൂടാൻ പോലീസിന് തുണയായത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.
Discussion about this post