ന്യൂഡൽഹി: ജയിലിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ പരാമർശങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആംആദ്മിയെ നശിപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് കെജ്രിവാൾ പറഞ്ഞു. ഇതിന് വേണ്ടിയാണ് ആംആദ്മിയുടെ നേതാക്കളെയെല്ലാം കൂട്ടത്തോടെ ജയിലിൽ അടച്ചത് എന്നും കെജ്രിവാൾ ആരോപിച്ചു.
തങ്ങളുടേത് ഒരു ചെറിയ പാർട്ടിയാണ്. ഈ പാർട്ടി ഭാവിയിൽ രാജ്യത്തെ നയിക്കുമെന്ന് പ്രധാനമന്ത്രിയ്ക്ക് ഉറപ്പാണ്. അതുകൊണ്ടാണ് തങ്ങളുടെ നാല് മന്ത്രിമാരെ ഒരുമിച്ച് ജയിലിൽ അടച്ചത്. പ്രധാനമന്ത്രിയ്ക്ക് എങ്ങനെയെങ്കിലും ആംആദ്മിയെ നശിപ്പിക്കണം. അത് മാത്രമാണ് നിലവിൽ അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കെജ്രിവാൾ പറഞ്ഞു.
എപ്പോഴെല്ലാം ഒരു സ്വേച്ഛാധിപതി ഭരണം ഏറ്റെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം ജനങ്ങൾ അയാളെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു സ്വേച്ഛാധിപതി കൂടി ജനാധിപത്യത്തെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്നു. ഇതിനെതിരെയാണ് തന്റെ യുദ്ധം. എന്നാൽ ഒറ്റയ്ക്ക് ഇത് സാദ്ധ്യമാക്കാൻ കഴിയില്ല. രാജ്യത്തെ ഈ സ്വോച്ഛാധിപതിയിൽ നിന്നും രക്ഷിക്കണം എങ്കിൽ 140 കോടി ജനങ്ങളും ഒപ്പമുണ്ടാകണം. 21 ദിവസം രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ അനുവദിച്ചിട്ടുണ്ട്.
ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ എല്ലാ പ്രതിപക്ഷ നേതാക്കളും ജയിലിൽ പോകേണ്ടിവരും. മമതാ ബാനർജിയും, പിണറായി വിജയനും, സ്റ്റാലിനും ജയിലിൽ കിടക്കും. എൽ.കെ അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും രാഷ്ട്രീയം അവസാനിച്ചു. രാജ്യത്തിന് വേണ്ടിയാണ് തന്റെ ഓരോ തുള്ളി രക്തവും എന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Discussion about this post