കാശി വിശ്വനാഥന്റെ മണ്ണിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ ലക്ഷ്യമിടുന്നത് റെക്കോർഡ് ഭൂരിപക്ഷമാണ്. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു പത്രിക സമർപ്പണം. നഗരത്തിൽ ഉത്സവാന്തരീക്ഷം നിലനിൽക്കെ വാരാണസി കളക്ടറേറ്റിൽ എത്തിയ നരേന്ദ്ര മോദിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സന്നിഹിതനായിരുന്നു. വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയിൽ ഒപ്പ് വെക്കാൻ നരേന്ദ്ര മോദി തെരഞ്ഞെടുത്തത്.
ബ്രാഹ്മണ, ഒബിസി, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളാണ് പത്രികയിൽ ഒപ്പിട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകിയ പൂജാരിയും പത്രികാ സമർപ്പണ വേളയിൽ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “കാശിയുമായുള്ള എന്റെ ബന്ധം അത്ഭുതകരവും സമാനതകളില്ലാത്തതുമാണ്. ഈ ബന്ധം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല.” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പത്രിക സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ 5 കിലോമീറ്റർ നീണ്ട തകർപ്പൻ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
2014ലാണ് നരേന്ദ്ര മോദി വാരാണസിയിൽ കന്നിയങ്കത്തിന് ഇറങ്ങിയത്. അന്ന് വാരാണസിക്കൊപ്പം വഡോദരയിൽ നിന്നും മോദി ജനവിധി തേടിയിരുന്നു. നരേന്ദ്ര മോദിയും ബിജെപിയും ചരിത്ര വിജയം നേടിയ തെരഞ്ഞെടുപ്പിൽ, എഎപി മേധാവി അരവിന്ദ് കെജ്രിവാളിനെ 3,71,000 ത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്വന്തം സംസ്ഥാനമായ വഡോദരയിലും ജയിച്ചെങ്കിലും നരേന്ദ്ര മോദി വാരാണസി മണ്ഡലം നിലനിർത്തുകയായിരുന്നു.
2019ൽ ഭൂരിപക്ഷം വീണ്ടും വർധിപ്പിച്ച മോദി കോൺസിന്റെ അജയ് റായിയെ 4,79,505 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വാരാണസിയിൽ പ്രധാനമന്ത്രി മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോൾ ഇത്തവണയും അജയ് റായി തന്നെയാണ് എതിരാളി. ഇൻഡി സഖ്യത്തിന്റെ സ്ഥാനാർഥിയാണ് കോൺഗ്രസുകാരനായ അജയ് റായി.
കഴിഞ്ഞ 5 വർഷം വാരാണസിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ തണലിൽ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇനിയും വർധിക്കുമെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും രണ്ടഭിപ്രായം കാണില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസി മണ്ഡലത്തിലെ വോട്ടെടുപ്പ്.









Discussion about this post