60 വർഷക്കാലത്തെ കോൺഗ്രസിന്റെ കുടുംബാധിപത്യ ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് 2014 ൽ ആണ്. പിന്നീട് 2019 ൽ തുടർഭരണം സ്വന്തമാക്കി. എൻഡിഎ സർക്കാർ ഇന്ന് പത്താംവർഷത്തിൽ എത്തി നിൽക്കുമ്പോൾ രാജ്യത്തിന്റെ സ്ഥിതിയും സ്ഥാനവും പാടെ മാറി.
ലോകം ഇന്ന് ഭാരതത്തെക്കുറിച്ച് സംസാരിക്കുന്നു. ആഗോള വേദികളിൽ നിർണായക സ്ഥാനമാണ് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന നമ്മുടെ സ്വന്തം രാജ്യത്തിനുള്ളത്. ഏതൊരു അന്താരാഷ്ട്ര വിഷയത്തിലും ഇന്ത്യയുടെ നിലപാട് ഇന്ന് നിർണായകമാണ്. രാജ്യത്തിന്റെ ശബ്ദത്തിനായാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. നരേന്ദ്ര ഭാരതം എന്ന ചെല്ലപ്പേരും ഇന്ത്യയ്ക്കും സ്വന്തം.
വാണിജ്യം, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ മാറ്റം അത്ഭുതാവഹമാണ്. എന്നാൽ ഇത് കണ്ടില്ലെന്ന് നടിയ്ക്കുകയാണ് പ്രതിപക്ഷം. മാത്രവുമല്ല അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഒന്നിന് പുറകേ ഒന്നായി നിരത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നു. ഇത്തവണ എങ്ങിനെയെങ്കിലും അധികാരം പിടിച്ചെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. അതിന് വേണ്ടിയാണ് ഈ വിലകുറഞ്ഞ നീക്കം.
എന്നാൽ ഈ ശ്രമങ്ങളൊന്നും വിലപ്പോവില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മിക്കുകയാണ് പ്രധാനമന്ത്രി. യുപിഎ സർക്കാരിന്റെയും എൻഡിഎ സർക്കാരിന്റെയും ഭരണകാലത്ത് രാജ്യം കൈവരിച്ച വികസന നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ് കോൺഗ്രസിന് ആത്മപരിശോധനയ്ക്കായി ഒരു അവസരവും അദ്ദേഹം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദ്വാരകയിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു പത്ത് വർഷക്കാലത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായത്.
മോദി സർക്കാരിന്റെ വികസനത്തിൽ ശാപമോക്ഷം ലഭിച്ചവയിൽ പ്രധാന മേഖലയായിരുന്നു അടിസ്ഥാനസൗകര്യ വികസനം. 60 വർഷക്കാലം കൊണ്ട് 70 വിമാനത്താവളങ്ങളാണ് യുപിഎ സർക്കാർ രാജ്യത്ത് നിർമ്മിച്ചത്. എന്നാൽ കേവലം പത്ത് വർഷം കൊണ്ട് രാജ്യത്ത് പുതിയ 70 വിമാനത്താവളങ്ങൾ നിർമ്മിയ്ക്കാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞു. കുഗ്രമാങ്ങളിൽ ഉൾപ്പെടെ മികച്ച റോഡുകൾ നിർമ്മിക്കാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ദേശീയ പാതകളുടെ നിർമ്മാണത്തിലൂടെ വാഹന യാത്ര സുഗമമാക്കി. എക്‌സ്പ്രസ് വേകൾ യാഥാർത്ഥ്യമാക്കി.
യുപിഎ സർക്കാരിന്റെ ഭരണകാലയളവിൽ 380 മെഡിക്കൽ കോളേജുകളാണ് നിർമ്മിച്ചത്. എന്നാൽ ഇതുവരെ 325 മെഡിക്കൽ കോളേജുകൾ രാജ്യത്തിന് നൽകാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞു. നിരവധി മെഡിക്കൽ കോളേജുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യുപിഎ സർക്കാർ എയിംസ് ആശുപത്രികളുടെ എണ്ണം ഏഴിൽ ചുരുക്കിയപ്പോൾ മോദി സർക്കാർ അത് 22 ആയി ഉയർത്തി. കൊറോണ പ്രതിരോധ വാക്‌സിൻ ഉൾപ്പെടെ നിർമ്മിച്ച് ആരോഗ്യരംഗത്ത് നിർണായകമായ നേട്ടം സ്വന്തമാക്കി.
കുടിവെള്ളം എന്നതൊരു പ്രശ്‌നം അല്ലാതെ ആയത് മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ്. എല്ലാ വീടുകളിലും ജൽജീവൻ മിഷൻ പദ്ധതിയിലൂടെ പൈപ്പ് കണക്ഷനും കുടിവെള്ളവും എത്തിച്ചു. എല്ലാ വീടുകളിലും ഗ്യാസ് കണക്ഷൻ എന്ന ലക്ഷ്യവും സമാന രീതിയിൽ പ്രാവർത്തികമാക്കി. സാങ്കേതിക രംഗത്തും നിർണായക ശക്തിയാകാൻ ഭാരത്തിന് കഴിഞ്ഞു.
ഇന്ന് ഏറ്റവും വലിയ മൊബൈൽ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഒന്നേകാൽ ലക്ഷത്തോളം സ്റ്റാർട്ട് അപ്പുകൾ രാജ്യത്ത് ആരംഭിച്ചു. പ്രതിരോധ രംഗത്ത് ഉപഭോക്താക്കളായിരുന്ന നാം ഇന്ന് നിർമ്മാതാക്കളായി. ബാങ്കിംഗ് മേഖലയിലും ഉണർവുണ്ടായി. മൂന്ന് ലക്ഷം കോടി രൂപയാണ് ഇന്ന് ബാങ്കിംഗ് മേഖലയിൽ നിന്നും ലാഭം ലഭിക്കുന്നത്.
രാജ്യം വികസിച്ചതോടെ ജനങ്ങളുടെ ജീവിത നിലവാരവും ആകെ മാറി. അതിദരിദ്രരുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു. എല്ലാവർക്കും പാർപ്പിടം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി. ഇങ്ങനെ പോകുന്നു വികസന നേട്ടങ്ങൾ. ഈ നേട്ടങ്ങളാണ് എൻഡിഎ സർക്കാരിന് വോട്ട് ആകുന്നത്. അതുകൊണ്ടുതന്നെ മൂന്നാം ഊഴവും എൻഡിഎ സർക്കാരിന് സ്വന്തം.
Discussion about this post