ന്യൂഡൽഹി: ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക് തിരിക്കുന്ന വിവരം പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തിൽ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തുതരണമെന്ന് അപേക്ഷിക്കുന്നുവെന്നും താരം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. നിങ്ങളുടെ പ്രാർഥനയിൽ തന്നേയും ഓർക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
‘എന്റെ പ്രിയപ്പെട്ടവരോടും കൂട്ടുകാരോടും, ഹജ്ജ് എന്ന പരിശുദ്ധ കർമം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പെട്ടവളായി മാറിയിരിക്കുന്നു. ഈ പരിവർത്തന അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ, എന്റെ തെറ്റുകൾ പൊറുത്തുതരണമെന്ന് ഞാൻ നിങ്ങളെല്ലാവരോടും അപേക്ഷിക്കുന്നു. ആത്മീയ നവീകരണം തേടാനുള്ള ഈ അവസരത്തിൽ എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു. എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകാനും ഈ അനുഗ്രഹീതമായ പാതയിലൂടെ എന്നെ നയിക്കാനും ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. ഞാൻ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ പ്രാർഥനകളിൽ എന്നെ ഓർക്കുക. എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു കുറിപ്പ്.
നേരത്തെ ഉംറ നിർവഹിക്കാൻ സാനിയ കുടുംബസേമതം എത്തിയിരുന്നു. മകൻ ഇഹ്സാൻ മിർസ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവർ സാനിയയ്ക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Discussion about this post