ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിലും റായ്ബറേലി സീറ്റിലും ജയിച്ചതിത്‌ന് പിന്നാലെ രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തുമെന്ന കാര്യത്തിൽ തീരുമാനമായി. രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തി വയനാട് മണ്ഡലമൊഴിയും. പ്രിയങ്ക വാദ്ര പകരം വയനാട്ടിൽ മത്സരിക്കും. ഇന്ന് വൈകീട്ടോടെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഗാർഗേയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
യോഗത്തിന് ശേഷം വയനാട്ടിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു. വയനാടിനോടും റായ്ബറേലിയോടും തനിക്ക് വൈകാരിക ബന്ധമുണ്ട്. വയനാട്ടിലായിരുന്നു തന്റെ ആദ്യ പോരാട്ടം. വയനാട്ടിലെ ജനങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ പോരാടാനുള്ള ഉർജം തന്നത്. വയനാട്ടിലെ ജനങ്ങളോടുള്ള കടപ്പാട് ജീവനുള്ള കാലം മറക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇടക്കിടെ താൻ വയനാട്ടിലെത്തും. വയനാട്ടിലെ ജനങ്ങൾക്ക് താൻ എപ്പോഴും ലഭ്യമാകും. റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ തട്ടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന്റെ അസാന്നിധ്യം അറിയിക്കാതെ വയനാടിനോടൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞു.
തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ വയനാട്ടിലെത്തിയിരുന്നു. ഏത് മണ്ഡലം നിലനിർണമെന്ന കാര്യത്തിൽ താൻ ആശയക്കുഴപ്പത്തിലാണെന്നായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്. ഏത് മണ്ഡലം വേണമെന്ന് താൻ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഏറെ ധർമസങ്കടത്തിലാണ്. ഏത് മണ്ഡലം ഒഴിഞ്ഞാലും താൻ വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂന്നര ലക്ഷത്തോളം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത്. റായ്ബറേലിയിലും മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിനുണ്ടായിരുന്നു.
Discussion about this post