ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാൾ കൈക്കൂലി ആയി 100 കോടി രൂപ ആവശ്യപ്പെട്ടതിന്റെ തെളിവുകൾ ഉള്ളതായി ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇ ഡി അറിയിച്ചത്. വാദം കേട്ട കോടതി കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 3 വരെ നീട്ടി.
സ്ഥിരജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി ഡൽഹി റോസ് അവന്യു കോടതി പരിഗണിച്ച വേളയിലാണ് ഇ ഡി കോടതിയിൽ കൈക്കൂലിക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കെജ്രിവാളിനെ കോടതി നടപടികളിൽ പങ്കെടുപ്പിച്ചിരുന്നത്. കെജ്രിവാളിനെതിരായ എല്ലാ തെളിവുകളും ഇ ഡി ശേഖരിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു.
എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫയൽ ചെയ്ത കുറ്റപത്രങ്ങളിൽ അരവിന്ദ് കെജ്രിവാളിന്റെ പേര് ഇല്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിക്രം ചൗധരി കോടതിയിൽ അഭിപ്രായപ്പെട്ടു. നേരത്തെ അറസ്റ്റിലായ സാക്ഷികളുടെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിലാണ് കെജ്രിവാളിനെതിരെ മുഴുവൻ കേസും എടുത്തിരിക്കുന്നത് എന്നും വിക്രം ചൗധരി റോസ് അവന്യൂ കോടതിയിൽ അറിയിച്ചു.
Discussion about this post