ചിലപ്പോൾ പൂജ്യം ഡിഗ്രിയ്ക്കും താഴെ തണുത്തുറഞ്ഞ മലമുകളിൽ കാവലായി, മറ്റൊരിടത്ത് ചതിയുടെ പര്യായമായ ക്രൂരന്മാരായഭീകരരുടെ ഒളിത്താവളത്തിനരികെ… 141 കോടി ഇന്ത്യക്കാരുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്വം പേറി വർഷങ്ങളായി ത്രിവർണ പതാകയുടെ അഭിമാനം കാക്കുകയാണ് നമ്മുടെ സൈന്യം. ആത്മധൈര്യം മുഖമുദ്രയാക്കി, മാതൃരാജ്യത്തോടുള്ള കൂറ് കവചമാക്കി പൊരുതുന്ന ഇന്ത്യൻ സൈന്യം ഇന്ന് ആധുനികതയിലൂന്നിയാണ് വളരുന്നത്. നിരവധി അത്യാധുനിക സംവിധാനമാണ് ലോകത്തിലെ നാലാമത്തെ സൈനികശക്തിയായ ഭാരതത്തിന്റെ കൈവശമുള്ളത്.തീതിപ്പുന്ന തോക്കുകൾ മുതൽ പടുകൂറ്റൻ മിസൈലുകൾ വരെ. ഇപ്പോഴിതാ എണ്ണം പറഞ്ഞ മറ്റൊരു ആയുധം കൂടി സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ്.
സമ്പന്ന രാജ്യങ്ങൾ സ്വന്തമാക്കിയ റൈഫിൾ ഘടിപ്പിച്ച റോബോട്ടിക് നായയാണ് സൈന്യത്തിന്റെ ഭാഗമാകാൻ പോകുന്നത്. നായയുടെ രൂപത്തിലുള്ള റോബോട്ടിക് മ്യൂളുകളുടെ (മൾട്ടിയൂട്ടിലിറ്റി ലെഗ്ഗ്ഡ് എക്യുപ്‌മെന്റ്) ആദ്യ ബാച്ച് അവതരിപ്പിക്കാൻ ഇന്ത്യൻ ആർമി ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, അടിയന്തര സംഭരണത്തിനായി 100 റോബോട്ടിക് നായ്ക്കൾക്കായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓർഡർ നൽകിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഡൽഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത്തരത്തിലുള്ള 25 മ്യൂലുകളുടെ പ്രീ ഡിസ്പാച്ച് പരിശോധന പൂർത്തിയായതായാണ് വിവരം. ഇവ ഉടൻ സൈന്യത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. മനുഷ്യന്റെ ഉറ്റസുഹൃത്തെന്നറിയപ്പെടുന്ന നായയെ അത്യാധുനിക സാങ്കേതികവിദ്യ യുദ്ധക്കളത്തിലെ ഭീമാകാരമായ ആയുധമാക്കി മാറ്റിയെന്നതാണ് ചുരുക്കം.
ഉയർന്ന റെസല്യൂഷൻ, തെർമൽ ക്യാമറകളും സെൻസറുകളും ഘടിപ്പിച്ച റോബോട്ടിക് നായ്ക്കൾ സൈനിക നിരീക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നുറപ്പാണ്. ഈ റോബോ നായ്ക്കൾക്ക് പർവതപ്രദേശങ്ങളിലും ഭീകരർ മറഞ്ഞിരിക്കാവുന്ന പ്രദേശങ്ങളിലും നിരീക്ഷണം നടത്താൻ കഴിയും, ഇത് സൈനികരുടെ അപകടസാധ്യതകൾ കുറയ്ക്കുമെന്നാണ് കരുതുന്നത്. റൈഫിളുകളും ഘടിപ്പിച്ച് യുദ്ധത്തിന് ഉപയോഗിക്കാനും സാധിക്കും വിധമാണ് റോബോ നായയുടെ നിർമ്മാണം. രണ്ട് കാലുകളുള്ള ഉപകരണത്തിന് തലയുടെ സ്ഥാനത്ത് ക്യമറകളും മറ്റ് പേലോഡുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവിടെ യന്ത്രതോക്ക് ഘടിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമുമുണ്ട്. എന്ത് ദൗത്യമാണ് പൂർത്തികരിക്കേണ്ടതെന്ന് ഓർഡർ നൽകിയാൽ ഇത് എളുപ്പം പൂർത്തിയാക്കാൻ വിധമാണ് റോബോ നായ നിർമ്മിച്ചിരിക്കുന്നത്. സൈനികർക്ക് വളരെ ദൂരെ നിന്ന് പോലും നിയന്ത്രിക്കാനാവുന്നതിനാൽ സുപ്രധാന ഓപ്പറേഷനുകളിൽ ഇത് ഉപകരിക്കും.
ഈ കഴിഞ്ഞ മാസം അവസാനത്തോടെ കംബോഡിയയുമായി ചേർന്നുള്ള സൈനിക അഭ്യാസത്തിനിടെയാണ് ചൈന തങ്ങളുടെ കൈവശമുള്ള റോബോ നായയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഈ സംഭവത്തിന് ഒരു മാസം തികയും മുൻപേയാണ് ഇന്ത്യയും റോബോ നായ്ക്കളെ സൈന്യത്തിൽ ഉൾപ്പെടുത്തുന്നത്. സാങ്കേതികവിദ്യയിൽ ഇന്ത്യ ഒന്നും പിന്നിലല്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
വരും നാളുകളിൽ നമ്മുടെ പ്രിയപ്പെട്ട സൈനികർക്ക് മുൻപേ കാവലാളായി സഞ്ചരിച്ച് അപകടം മണത്ത് ഈ റോബോ നായ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post