വയനാട് : വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് എത്തും. കർണാടക-കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വി ടി മാത്യു അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് വയനാട്ടിലേക്ക് എത്തുക. തുടർന്ന് വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല ഈ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഏറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ നാളെ രണ്ടു മെഡിക്കൽ ചെക്ക് പോസ്റ്റ് കൂടി സ്ഥാപിക്കുമെന്ന് സൈന്യം അറിയിച്ചു. നാളെ അതിരാവിലെയായി തിരുവനന്തപുരത്തുനിന്നുള്ള രണ്ട് കോളം സൈനിക സംഘം കൂടി രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്ക് എത്തും. മദ്രാസ്, മാറാത്ത റെജിമെന്റുകളിൽ നിന്നുള്ള 140 സൈനികരാണ് വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്നത്.
ദുരന്തബാധിത മേഖലയിൽ 330 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണവും സൈന്യം നാളെ തുടങ്ങുന്നതായിരിക്കും. പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും നാളെ പുലർച്ചെ തന്നെ വയനാട്ടിൽ എത്തിക്കും. ആർമി എൻജിനീയറിങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമ്മാണത്തിനായി നാളെ വയനാട്ടിൽ എത്തുക. ചെറു പാലങ്ങളുടെ നിർമാണത്തിനായുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്നും നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലും എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
ഇനിയും നിരവധി മൃതദേഹങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കാൻ ഉണ്ടെന്നാണ് സൂചന. മൃതദേഹങ്ങളുടെ തിരച്ചിലിനായി സ്നിഫർ ഡോഗുകളെയും ദില്ലിയിൽ നിന്നും എത്തിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. മൂന്ന് സ്നിഫർ ഡോഗുകളെയാണ് ഡൽഹിയിൽ നിന്നും എത്തിക്കുന്നത്. ഇതുവരെയായി 119 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മരിച്ചവരിൽ 48 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
Discussion about this post