ലക്‌നൗ: പോക്‌സോ കേസ് പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യയിലാണ് സംഭവം. സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാന്റെ വീടാണ് സർക്കാർ ഇടിച്ച് തകർത്തത്. ഇയാളുടെ വീട് കയ്യേറ്റ ഭൂമിയിൽ ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നടപടി.
അയോദ്ധയിൽ ബേക്കറി നടത്തിവരികയാണ് മൊയീദ്. ഇവിടെയെത്തിയ 12 കാരിയായ പെൺകുട്ടിയെ ഇയാളും ബേക്കറിയിലെ ജീവനക്കാരും കൂടി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപായിരുന്നു പീഡനം. സംഭവം പുറത്തറിഞ്ഞാൽ കൊലപ്പെടുത്തുമെന്ന് രാഷ്ട്രീയ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ ഇതിനിടെ കുട്ടി ഗർഭിണിയായി. ഇതോടെ സംഭവം പുറത്തറിയുകയായിരുന്നു.
ഇതിന് പിന്നാലെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിൽ പോലീസ് കേസ് എടുത്തു. ഇതിന് പിന്നാലെ ജില്ലാഭരണകൂടം ഇയാളുടെ വസ്തുവകകൾ സംബന്ധിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കയ്യേറ്റ ഭൂമിയിലാണ് വീണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ തന്നെ ഇയാളുടെ ബേക്കറി അടച്ച് പൂട്ടിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു.











