കൊൽക്കത്ത; പശ്ചിമബംഗാളിൽ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സഞ്ജയ് റോയ് അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നു. ഇയാൾക്കെതിരെ ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതിന്റെ പേരിൽ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് വിവരം.
മുൻപ് നാല് തവണ വിവാഹിതനായ ഇയാളുടെ മൂന്ന് ഭാര്യമാരും സഞ്ജയുടെ ക്രൂരത സഹിക്കാനാവാതെ ഉപേക്ഷിച്ച് പോയവരാണ്. നാലാമത്തെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചുവെന്നാണ് പറയുന്നത്.സഞ്ജയ് റോയിയുടെ അമ്മ മാലതി റോയ് തന്റെ മകനെതിരായ ആരോപണങ്ങൾ നിഷേധിച്ചു, പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്ന് അവകാശപ്പെട്ടു.എന്റെ മകൻ നിരപരാധിയാണ്, പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവൻ കുറ്റം സമ്മതിച്ചത്,’ അവർ പറഞ്ഞു.
അറസ്റ്റിലായ സഞ്ജയ് റോയ് പോലീസ് സേനയ്ക്ക് കീഴിൽ സിവിക് വളണ്ടിയറായിരുന്നു. ഈ പരിചയവും അധികാരവും ഉപയോഗിച്ചാണ് ആശുപത്രിയിലെ വിവിധയിടങ്ങളിൽ പ്രവേശിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനായി സിവിക് വളണ്ടിയർമാരെ നിയമിക്കുന്നത് പതിവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഡോക്ടറെ ആക്രമിക്കുമ്പോൾ നഷ്ടപ്പെട്ട ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് ചോദ്യം ചെയ്യലിനിടെ പ്രതിയുടെ ഫോണുമായി കണക്ട് ആയതാണ് അറസ്റ്റ് എളുപ്പമാക്കിയത്. ആശുപത്രിയിലെ തന്നെ സിസിടിവി ദൃശ്യങ്ങളും സഹായകമായ തെളിവായി. കുറ്റ കൃത്യം നടന്ന ദിവസം രാവിലെ ഏകദേശം നാല് മണിയോടെ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. നാല് മണിയോടെ ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്, തിരികെപോകുമ്പോൾ ചെവിയിൽ ഹെഡ്സെറ്റ് ഇല്ലായിരുന്നുവെന്നും സിസിടിവിയിൽ വ്യക്തമായിരുന്നു.
വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട വനിതാ ഡോക്ടറടക്കം അഞ്ച് ഡോക്ടർമാർ ഒരുമിച്ചിരുന്നാണ് സെമിനാർഹാളിൽവെച്ച് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്പിക്സിൽ ജാവലിൻത്രോ മത്സരം കണ്ടു. പിന്നാലെ മറ്റുള്ളവർ സെമിനാർ ഹാളിൽനിന്ന് മടങ്ങിയപ്പോൾ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടർ ഹാളിൽ തന്നെ തങ്ങി. തുടർന്ന് പഠനത്തിന് ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്.
Discussion about this post