ഹേമ കമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന ആരോപണ വിധേയരായ താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. പോക്സോ അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ഉണ്ടെന്ന് മൊഴി ഉണ്ടായിട്ടും ഇത്ര കാലവും ഈ റിപ്പോർട്ടിന്മേൽ അടയിരുന്ന പിണറായി വിജയൻ സർക്കാർ ഇരകൾക്കൊപ്പമല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സന്ദീപ് വചസ്പതി ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകുമെന്ന് ആരും കരുതരുത്. മാറ്റം ഉണ്ടാകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും മാനസികാവസ്ഥയിലാണ് എന്നും സന്ദീപ് വചസ്പതി വ്യക്തമാക്കി.
സന്ദീപ് വചസ്പതി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. പീഡിപ്പിക്കപ്പെട്ടു എന്ന് ഒരു സ്ത്രീ പറഞ്ഞാൽ അത് അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരിക്കാൻ സർക്കാരിന് സാധിക്കില്ല. പോക്സോ അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ഉണ്ടെന്ന് മൊഴി പുറത്ത് വന്നതോടെ പ്രത്യേകിച്ചും. ഇത്ര കാലവും ഈ റിപ്പോർട്ടിന്മേൽ അടയിരുന്ന പിണറായി വിജയൻ സർക്കാർ ഇരകൾക്കൊപ്പമല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ താരങ്ങൾക്കല്ലാതെ മറ്റാർക്കെങ്കിലും ഈ ഇളവ് നൽകാൻ ഇവർ തയ്യാറാകുമോ? പീഡകരുടെ സ്വകാര്യത സംരക്ഷിക്കുന്ന ഏജൻസിയാണോ പിണറായി സർക്കാർ എന്ന് വ്യക്തമാക്കണം. സർക്കാരിന് എന്ത് ബാധ്യതയാണ് ഇതിനുള്ളത്?.
കലയെന്നാൽ സിനിമയും കലാകാരൻ എന്നാൽ സിനിമാക്കാരും ആണെന്ന മലയാളിയുടെ അല്പബുദ്ധിയാണ് സിനിമാക്കാരുടെ നെഗളിപ്പിനും അപചയത്തിനും ഇടയാക്കുന്നത്. സിനിമയ്ക്ക് മാത്രമായി നൽകി വരുന്ന അവാർഡുകൾ അവസാനിപ്പിക്കാൻ സർക്കാരുകളും തയ്യാറാകണം. ലോകം മുഴുവൻ തങ്ങളിലേക്ക് നോക്കുന്നു എന്ന ചിന്ത ഉണ്ടാകുമ്പോൾ ഇത്തരം അപചയം ഉണ്ടാവുക സ്വാഭാവികമാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഈ മേഖലയെ കുറിച്ച് അറിയുന്നവർക്ക് വലിയ ഞെട്ടലൊന്നും ഉണ്ടാക്കില്ല. പ്രവർത്തന രീതികൾ (മോഡസ് ഒപ്പറാൻഡി) മാത്രമാകും ഈ സംഘത്തിൽ ഇല്ലാത്തവർക്ക് അപരിചിതം.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകുമെന്ന് ആരും കരുതരുത്. മാറ്റം ഉണ്ടാകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും മാനസികാവസ്ഥയിലാണ്. മകളെ എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിപ്പിച്ചാൽ മതി എന്ന് കരുതി കൊണ്ടുനടക്കുന്ന രക്ഷകർത്താക്കൾ മുതൽ സിനിമാ നടൻ, നടി വരുന്നു എന്ന് കേൾക്കുമ്പോൾ ജില്ല മുഴുവൻ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്ന ആരാധകക്കൂട്ടങ്ങൾ ഒക്കെ ഇതിന് ഉത്തരവാദികളാണ്. സിനിമ മാത്രമല്ല കല എന്നും സിനിമക്കാർ മാത്രമല്ല കലാകാരന്മാർ എന്നും നാം തിരിച്ചറിയണം.
Discussion about this post