ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയും തെക്ക്-മധ്യ ഏഷ്യൻ കാര്യങ്ങൾക്കായുള്ള യു.എസ് പ്രത്യേക ദൂതനുമായ സെർജിയോ ഗോർ ബുധനാഴ്ച കാശ്മീർ താഴ്‌വര സന്ദർശിക്കുന്നു. സ്ഥാനപതിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കാശ്മീർ സന്ദർശനമാണിത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശ്രീനഗറിലെത്തുന്ന അദ്ദേഹം ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഉമർ അബ്ദുള്ള എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ, സാമ്പത്തിക വികസനം, ടൂറിസം സാധ്യതകൾ എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കൻ സ്ഥാനപതിയുടെ സന്ദർശന മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിനായി ഒരു പ്രത്യേക യു.എസ് പ്രതിനിധി സംഘം ഇതിനകം തന്നെ ശ്രീനഗറിലെത്തിയിട്ടുണ്ട്. വിദേശ സ്ഥാനപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് മേഖലയിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജമ്മു കാശ്മീർ പോലീസും സുരക്ഷാ സേനയും ഒരുക്കിയിട്ടുള്ളത്. കാശ്മീരിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം വ്യാഴാഴ്ച അദ്ദേഹം ലഡാക്കിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഈ ഉന്നതതല സന്ദർശനം നടക്കുന്നത്. ഭീകരവിരുദ്ധ പോരാട്ടം, നർക്കോട്ടിക് നിയന്ത്രണം, പ്രതിരോധ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി സെർജിയോ ഗോർ മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയായ ഗോറിന്റെ ഈ സന്ദർശനം ജമ്മു കാശ്മീരിന്റെ നയതന്ത്ര പ്രാധാന്യം വർദ്ധിപ്പിക്കുന്ന ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.










