ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തലവനായി പൊതുസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പി. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ മോദിയുടെ കാൽനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ഭരണ യാത്രയെ അനുസ്മരിച്ചുകൊണ്ട് ‘സേവാ സങ്കൽപ് മഹോത്സവ്’ എന്ന പേരിൽ 15 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് പാർട്ടി പ്ലാൻ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 7 മുതൽ ആരംഭിക്കുന്ന ആഘോഷങ്ങളുടെ ദേശീയ കൺവീനറായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ കേന്ദ്രമന്ത്രിമാരും സംഘടനാ നേതാക്കളും അടങ്ങുന്ന ഏഴംഗ സമിതിയായിരിക്കും പരിപാടികൾക്ക് നേതൃത്വം നൽകുക.
ജനസേവനം, സുഭരണം, വികസനം, അന്ത്യോദയ എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 15 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ശുചിത്വ ഡ്രൈവുകൾ, രക്തദാന ക്യാമ്പുകൾ, വൃക്ഷത്തൈ നടീൽ, സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ എന്നിവ രാജ്യത്തിന്റെ വിവിധ കോണുകളിൽ സംഘടിപ്പിക്കും. കൂടാതെ, ‘നരേന്ദ്ര മോദിയുടെ 25 വർഷങ്ങൾ’ എന്ന പ്രമേയത്തിൽ അദ്ദേഹത്തിന്റെ ജീവിതവും പ്രധാന ഭരണനേട്ടങ്ങളും വ്യക്തമാക്കുന്ന ഡിജിറ്റൽ, ഫോട്ടോ പ്രദർശനങ്ങളും സംഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ബോധവൽക്കരണ ക്യാമ്പുകളും സംഘടിപ്പിക്കും. സുഭരണം, അന്ത്യോദയ എന്നിവയെ അധികരിച്ച് ബുദ്ധിജീവികളുടെ സമ്മേളനങ്ങളും യുവാക്കളുമായും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും ഉള്ള സംവാദ പരിപാടികളും സംഘാടകർ ലക്ഷ്യമിടുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലും മോദി നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളും രാജ്യത്തിനുണ്ടായ പുരോഗതിയും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് ഈ മെഗാ പ്രചാരണത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്.









