ന്യൂഡൽഹി : ടെലിഗ്രാം സിഇഒ പവൽ ദുറോവ് അറസ്റ്റിലായതിന് പിന്നാലെ ഇന്ത്യയിൽ ആപ്പിന്റെ പ്രവർത്തനത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ക്രിമിനൽ കുറ്റങ്ങൾക്ക് ടെലിഗ്രാം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. രാജ്യത്തെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം .
അന്വേഷണത്തിൽ പണം അപഹരിക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാൽ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ടെലിഗ്രാമിനെതിരെ അന്വേഷണം നടത്തുന്നത് ആഭ്യന്തരമന്ത്രാലയവും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടെലിഗ്രാമിനെ നിരോധിക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ സർക്കാർ എടുക്കുക എന്ന് വ്യത്തങ്ങൾ അറിയിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മുൻകാലങ്ങളിൽ ടെലിഗ്രാം വിമർശനം നേരിട്ടിരുന്നു. അടുത്തിടെ നടന്ന യുജിസി-നീറ്റ് വിവാദത്തിൽ, മെഡിക്കൽ പ്രവേശന പരീക്ഷയുടെ പേപ്പർ ചോർന്നതും പ്ലാറ്റ്‌ഫോമിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതും പരിശോധന കൂടുതൽ ശക്തമാക്കാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച് പ്രമുഖ സാമൂഹിക മാദ്ധ്യമമായ ടെലിഗ്രാമിന്റെ സ്ഥാപകൻ പവൽ ദുറോവിനെ പാരിസിൽ അറസ്റ്റ് ചെയ്തത്. ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് അറിഞ്ഞിട്ടും ഇവ തടയാൻ നടപടി സ്വീകരിച്ചില്ലെന്നതാണ് പവൽ ദുറോവിനെതിരെയുള്ള പ്രധാന ആരോപണം.
Discussion about this post