തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഇന്നലെ ഉണ്ടായ തീപ്പിടുത്തത്തിലെ ദുരൂഹത നീങ്ങി. സംഭവത്തിൽ ഭർതൃമതി ആയ യുവതിയെ കുടുംബ വഴക്കിനെ തുടർന്ന് ആൺ സുഹൃത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
രണ്ട് പേരായിരുന്നു സംഭവത്തിൽ മരണപ്പെട്ടത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷോർട് സർക്യൂട്ട് ആകാം കാരണം എന്നാണ് ആദ്യം കരുതിയത്. എന്നാൽ കടയിൽ നിന്നും വഴക്ക് കേട്ടിരിന്നുവെന്നും, തീ പിടിക്കുന്നതിന് മുമ്പ് എന്തോ വീണു പൊട്ടുന്ന ശബ്ദം കേട്ടിരിന്നുവെന്നും നാട്ടുകാർ പറഞ്ഞതിനെ തുടർന്നാണ് സംഭവത്തിൽ ദുരൂഹതയേറിയത്.
മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞതിന് ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു യുവതി. എന്നാൽ കഴിഞ്ഞ 7 മാസമായി ബിനുവും വൈഷ്ണയും അകന്നായിരുന്നു താമസിച്ചു കൊണ്ടിരുന്നത് . 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഫോറൻസിക് പരിശോധനയിൽ കത്തിക്കാൻ ഉപയോഗിച്ച മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. വൈഷ്ണയുടെ മൃതദേഹം സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ മൃതദേഹം ബിനുവിന്‍റേതാണെന്ന് തെളിയിക്കാന്‍ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Discussion about this post