തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരേക്കാൾ വലിയ സാമൂഹ്യ വിരുദ്ധർ ഇല്ലെന്ന് തന്നെ പറയാം. തന്റെ വീടും സ്ഥലവും വൃത്തിയാക്കി വച്ച് കൊണ്ടാണ് പലപ്പോഴും ഇത്തരക്കാർ സമൂഹത്തെ വൃത്തികേടാക്കാൻ ഇറങ്ങി തിരിക്കുന്നത്. എന്നാൽ ഇത്തരം ആളുകളെ കുടുക്കാൻ പുതിയൊരു പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണ് അധികാരികൾ.
മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്സാപ്പ് സംവിധാനം യാഥാർഥ്യമാക്കിയിരിക്കുകയാണ് സർക്കാർ . 9466700800 എന്ന വാട്സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ ഇനി പൊതുജനങ്ങൾക്ക് അറിയിക്കാനാവും.
തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻറെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷൻ ആണ് പദ്ധതി ആവിഷ്കരിച്ചത്.മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25% തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകുന്നതിനും അത് വഴി ഇത്തരം നിയമലംഘനങ്ങൾ തടയുന്ന വിധത്തിൽ സാമൂഹിക നിരീക്ഷണം ശക്തമാക്കുന്നതിനും പദ്ധതി ഉപകരിക്കും.
Discussion about this post