കനത്ത സുരക്ഷയിൽ ജമ്മു-കശ്മീർ; രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 26 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 3502 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാഷണൽ കോൺഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര, ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവർ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാം ഘട്ടത്തിൽ ജനവിധി തേടും.
ഭീകരവാദ ഭീഷണിയുള്ള പൂഞ്ച്, രജൗരി മേഖലകൾ കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുക. ജമ്മു കശ്മീരില്‍ ഉടനീളം കനത്ത സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
പത്തു വർഷത്തിനുശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷമുളള ആദ്യ തിരഞ്ഞെടുപ്പു കൂടിയാണിത്. സെപ്തംബർ 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 60.21 ശതമാനം പോളിങ് ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.
രണ്ടാം ഘട്ടത്തിൽ ശ്രീനഗർ ജില്ലയിൽ 93 സ്ഥാനാർത്ഥികളും 46 പേർ ബുദ്ഗാമിലും 34 പേർ രജൗരിയിലും 25 പേർ പൂഞ്ചിലും 21 പേർ ഗന്ദർബാലിലും 20 പേർ റിയാസിയിലും മത്സരരംഗത്തുണ്ട്. ഒക്ടോബർ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണൽ നടക്കും.










Discussion about this post