കുംഭമേളയ്‌ക്കായി സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങി റെയിൽവേ. രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താനാണ് തീരുമാനം. 2025 ജനുവരി 12 മുതൽ ആണ് പ്രയാഗ്‌രാജില്‍ കുംഭമേള നടക്കുക.
രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമായി 50 കോടി ഭക്തർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി 933 കോടി രൂപയാണ് റെയിൽവേ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. എല്ലാ തീര്‍ത്ഥാടകര്‍ക്കും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇതിന്റെ ഭാഗമായി, സ്റ്റേഷൻ വളപ്പിലെ റോഡ് അറ്റകുറ്റപ്പണികൾ, സിസിടിവി ക്യാമറകൾ, അധിക താമസ യൂണിറ്റുകൾ, കാത്തിരിപ്പ് മുറികൾ, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്‌ക്കായി 495 കോടി രൂപയും അനുവദിച്ചു.
പ്രയാഗ്‌രാജ് ഡിവിഷനിലും പരിസര പ്രദേശങ്ങളിലും 3700 കോടി രൂപ ചെലവിൽ റെയിൽവേ ട്രാക്കുകൾ ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം. കുംഭമേള സമയത്ത് തീവണ്ടികളുടെ സുഗമമായ സഞ്ചാരമാണ് റെയിൽവേ ട്രാക്ക് സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.








