തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ മു്യമന്ത്രി പിണറായി വിജയൻ. എഡിജിപി എംആർ അജിത്ത് കുമാറിനെയും ദി ഹിന്ദു ദിനപത്രത്തിനെയും സംരക്ഷിക്കുന്ന നിലപാടാണ് വാർത്താസമ്മേളനത്തിലുടനീളം മുഖ്യമന്ത്രി കൈക്കൊണ്ടത്. ഇരു സംഭവങ്ങളിലും തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം ചിരിച്ചുകൊണ്ട് താൻ എന്തു പറയാനാണ് എന്ന് മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
അഭിമുഖത്തിന്റെ പേരിൽ ദ ഹിന്ദുവിനെതിരെ വിയോജിപ്പ് അറിയിച്ചെങ്കിലും വ്യാജ പരാമർശങ്ങളിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അഭിമുഖം ആവശ്യപ്പെട്ടത് ഹരിപ്പാട് മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ സുബ്രഹ്‌മണ്യൻ ആണെന്നും പറയാത്ത കാര്യങ്ങൾ ആണ് അഭിമുഖത്തിൽ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. തനിക്ക് ഒരു പിആർ ഏജൻസിയെയും അറിയില്ല. ഹിന്ദു ലേഖികയുമായി അഭിമുഖം മുന്നോട്ടു പോവുന്നതിനിടെ മറ്റൊരു വ്യക്തി വന്നിരുന്നുവെന്നും അത് ആരാണെന്ന് തനിക്ക് അറിയില്ല. ലേഖികയുടെ സുഹൃത്ത് ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഹിന്ദുവിനെതിരെ നിയമനടപടിയെടുക്കുമോ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഹിന്ദുവും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള മത്സരത്തിൽ തന്നെ കരുവാക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എഡിജിപി എംആറർ അജിത്ത് കുമാറിനെതിരെയും നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഡിജിപിയുടെ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും വന്ന ശേഷം ആലോചിക്കാമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Discussion about this post