തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ശുപാർശ തള്ളിക്കളഞ്ഞ്, ഗവർണർ വി.സിയായി നിയമിച്ച പ്രൊഫ. സിസാ തോമസിനെതിരേ പ്രതികാര നടപടികളുമായി പിണറായി സർക്കാർ. സിസാ തോമസിനെതിരെ മോഷണക്കുറ്റത്തിന് പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് സാങ്കേതിക വാഴ്സിറ്റി. വി.സിയായിരിക്കെ, സിസാതോമസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിക്ക് സിൻഡിക്കേറ്റ് രൂപം നൽകിയിരുന്നു. ഈ തീരുമാനത്തിന്റെ യഥാർത്ഥ രേഖകൾ കാണാനില്ലെന്ന് പറഞ്ഞാണ് പൊലീസിനെ സമീപിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വി.സിയുടെ ചുമതല നൽകണമെന്ന സർക്കാർ ശുപാർശ തള്ളിക്കളഞ്ഞ് സിസയെ ഗവർണർ വി.സിയാക്കിയതോടെയാണ് സർക്കാർ അവരോട് പ്രതികാര മനോഭാവത്തോടെ ഇടപെടാൻ തുടങ്ങിയത്. അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ, സിസാ തോമസിനെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.
മാത്രമല്ല സിസാ തോമസിനെ അയോഗ്യയാക്കണമെന്ന ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. പിന്നാലെ സിസയെ സ്ഥലം മാറ്റിയെങ്കിലും ട്രൈബ്യൂണൽ ഇടപെട്ട ശേഷം തിരുവനന്തപുരത്ത് തന്നെ തിരിച്ച് നിയമിക്കുകയായിന്നു. പ്രൊഫസർ സിസാ തോമസ് കഴിഞ്ഞ മാർച്ചിൽ വിരമിച്ചെങ്കിലും അച്ചടക്കനടപടി ചൂണ്ടിക്കാട്ടി പെൻഷനും ആനുകൂല്യങ്ങളും നൽകിയിട്ടില്ല. ഇതിനെതിരായ സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് വ്യാജ മോഷണക്കേസിൽ കുരുക്കാനുള്ള ശ്രമം.
Discussion about this post